തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ അധികാരം പിടിക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി നേതാവും എം.പിയുമായ സുരേഷ് ഗോപി. ഇക്കുറി തിരുവനന്തപുരം തിലകമണിയുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എത്ര ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രവചനം നടത്താനൊന്നും താനില്ല. അതെല്ലാം തീരുമാനിക്കേണ്ടത് ജനങ്ങളാണ്. എന്നാൽ, തിരുവനന്തപുരം ഇക്കുറി ബി.ജെ.പി പിടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വികസനത്തിൽ ഊന്നിയുള്ള പ്രചരണമാണ് ബി.ജെ.പി നടത്തിയത്. മോദി സർക്കാർ നടത്തുന്ന വികസനപ്രവർത്തനങ്ങൾ ജനങ്ങളുടെ ഹൃദയത്തിലുണ്ട്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒളിമ്പിക്സ് കേരളത്തിലല്ല കൊണ്ട് വരുന്നത്. ഇന്ത്യയിലേക്കാണ് ഒളിമ്പിക്സ് വരുന്നത്. ഒരു ഇവന്റ് രാജ്യത്തിന് ലഭിച്ചാൽ മതി.
സംസ്ഥാനത്തെ കായികമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തെ കുറിച്ചാണ് രാജീവ് ചന്ദ്രശേഖർ സംസാരിച്ചത്. കേരളത്തിലെ കായികമേഖലയിലെ അടിസ്ഥാനസൗകര്യവികസനം മെച്ചപ്പെടണമെന്ന് കായികതാരങ്ങൾ തന്നെയാണ് ആവശ്യപ്പെടുന്നത്. എത്ര രാജ്യങ്ങൾക്ക് ഒളിമ്പിക്സ് ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ഇന്ത്യക്ക് ഇത് കിട്ടില്ലെന്ന് പറയാനാവില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കടുത്ത പോരാട്ടം നടക്കുന്ന തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗം വാർഡിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. മുൻ ഡി.ജി.പി ആർ.ശ്രീലേഖയാണ് ശാസ്തമംഗലത്ത് ബി.ജെ.പി സ്ഥാനാർഥി. ശാസ്തമംഗലത്ത് യുവസ്ഥാനാർഥി അമൃതയെയാണ് എൽ.ഡി.എഫ് രംഗത്തിറിക്കിയിരിക്കുന്നത്. മുൻ കൗൺസിലർ ശാസ്തമംഗലം ഗോപന്റെ സഹോദരി എസ്.സരളറാണിയാണ് യു.ഡി.എഫ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.