സുപ്രീം കോടതി
ന്യൂഡൽഹി: കരൂർ ദുരന്തത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട് സുപ്രീംകോടതി. ടി.വി.കെ അധ്യക്ഷനും തമിഴ്നടനുമായ വിജയിയുടെ ഹരജി പരിഗണിച്ചാണ് കോടതി തീരുമാനം. കോടതി മേൽനോട്ടത്തിലാവും അന്വേഷണം നടക്കുക. അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയാവും കേസന്വേഷണത്തിൽ മേൽനോട്ടം വഹിക്കുക.
സമിതിയിൽ തമിഴ്നാട് കേഡറിൽ നിന്നുള്ള രണ്ട് ഐ.പി.എസ് ഓഫീസർമാരും ഉണ്ടാവും. സി.ബി.ഐ അന്വേഷണത്തിന് സമിതി മേൽനോട്ടം വഹിക്കും. ഓരോ മാസവും അന്വേഷണ റിപ്പോർട്ട് സി.ബി.ഐ സമിതിക്ക് നൽകണം. അതേസമയം, കേസിൽ മദ്രാസ് ഹൈകോടാതിയുടെ നടപടികളെ കോടതി വിമർശിക്കുകയും അത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
നേരത്തെ കരൂർ ദുരന്തം റിട്ട. സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് ടിവികെ സുപ്രിംകോടതിയിൽ വാദിച്ചിരുന്നു. കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചാലെ കൃതൃമായ അന്വേഷണം നടക്കൂ എന്ന് ടിവികെ വാദിച്ചു. അല്ലെങ്കിൽ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിൽ ഇടപെടുമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും ടിവികെ കോടതിയിൽ പറഞ്ഞു.
പരിപാടിക്ക് പൊലീസ് അനുവദിച്ചത് ചെറിയ സ്ഥലം ആയിരുന്നു. 2024ൽ എഐഡിഎംകെ ഈ സ്ഥലത്തിന് അനുമതി നൽകിയപ്പോൾ പൊലീസ് സ്ഥലപരിമിതികൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിരുന്നു. ജനക്കൂട്ടത്തിനിടയിൽ പൊലീസ് ലാത്തി വീശിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. നമ്പർ പ്ലേറ്റ് ഇല്ലാത്ത ആംബുലൻസ് ആൾക്കൂട്ടത്തിനിടയിലേക്ക് കയറി വന്നു. ആംബുലൻസ് സെന്തിൽ ബാലാജിയുടേതായിരുന്നുവെന്നും ടിവികെ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.