പ്രതീകാത്മക ചിത്രം
കൊല്ലം: സംസ്ഥാനത്ത് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവക്കുന്നതിന് സർക്കാർ അനുവദിച്ച തുക കേരളത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും ഷൂട്ടർമാർക്ക് നൽകുന്നില്ല. ഇനി തങ്ങൾ വെടിവെക്കാനില്ലെന്ന് പ്രഖ്യാപിച്ച് തോക്ക് ഉടമകളുടെ സംഘടന.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാനും അതിന് ഓണറേറിയം നൽകാനും പഞ്ചായത്തുകൾക്ക് അനുവാദം നൽകി സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയത് 2022 മേയിലാണ്. പന്നികളെ വെടിവെച്ച് കൊല്ലാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് 1500 രൂപ നിരക്കിലാണ് ഓണറേറിയം അനുവദിക്കുക. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപ വീതവും നൽകും. പഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തുന്നതായി ആക്ഷേപം ഉയർന്നപ്പോൾ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി മനുഷ്യ- വന്യജീവി സംഘർഷം ഉൾപ്പെടുത്തുകയും തുക ദുരന്ത പ്രതികരണ നിധിയിൽനിന്ന് അത് ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ഇക്കാലമത്രയും വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമാണ് പണം ലഭിച്ചതെന്ന് ആംസ് ലൈസൻസീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വിളക്കുപാറ ദാനിയേൽ ‘മാധ്യമ’ത്തോട് പറഞ്ഞു. 90 ശതമാനം തദ്ദേശ സ്ഥാപനങ്ങളും പണം നൽകിയിട്ടില്ല. സ്വന്തം കൈയ്യിൽനിന്ന് പണം മുടക്കി വാഹനത്തിൽ പഞ്ചായത്തുകളിലും വന പ്രദേശത്തുമെത്തി രാത്രി കാലങ്ങളിൽ വലിയ സാഹസമെടുത്താണ് കാട്ടുപന്നികള വെടിവച്ച് കൊല്ലുന്നത്.
തോക്കിൽ നിറക്കുന്ന ഉണ്ടക്ക് തന്നെ ഒരെണ്ണത്തിന് 200 രൂപയാണ് വില. ഒരു പന്നിയെ കൊല്ലാൻ മൂന്ന് ഉണ്ടയെങ്കിലും ഉപയോഗിക്കേണ്ടി വരും. ഷൂട്ടർമാർക്ക് പാരിതോഷികമെന്ന നിലയിൽ നൽകുന്ന തുകപോലും തരാതിരുന്നാൽ പന്നിവേട്ടക്ക് പോകുന്നത് നിർത്തിവക്കാൻ നിർബന്ധിതരാകുമെന്നാണ് അസോസിയേഷന്‍റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.