തിരുവനന്തപുരം: സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോർട്ട് നിലനിൽക്കേ കോടതിയിൽ നേരിട്ടെത്തിയ മന്ത്രിക്ക് ജാമ്യം. റവന്യൂ മന്ത്രി കെ. രാജനാണ് കോടതിയിൽ നേരിട്ടത്തി ജാമ്യമെടുത്തത്. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജാണ് മന്ത്രിക്ക് ജാമ്യം അനുവദിച്ചത്.
2013 ഫെബ്രുവരി 11ന് രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചാണ് കേസിന് ആധാരം. കെ. രാജന്‍റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പൊലീസ് ബാരിക്കേഡ് തകർത്ത് സർക്കാറിന് 50,000 രൂപ യുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ആദ്യം ജാമ്യമെടുത്ത മന്ത്രി പിന്നീട് കേസ് പരിഗണിച്ചപ്പോൾ ഹാജരായില്ല. കോടതി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും അപ്പോഴും ഹാജരായില്ല. ഇതിനിടെ കെ. രാജൻ ചീഫ് വിപ്പും മന്ത്രിയുമായി. എന്നാൽ, കെ. രാജനെ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ പിടികിട്ടാത്ത കേസുകളിൽ ഉൾപ്പെടുത്തി ലോങ് പെന്‍റിങ് കേസാക്കി മാറ്റി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‍റെ ഭാഗമായാണ് മന്ത്രി നേരിട്ട് കോടതിയിൽ എത്തി ജാമ്യമെടുത്തത്. മന്ത്രിക്കുവേണ്ടി മുൻ പ്രോസിക്യൂട്ടർ എം. സലാഹുദീൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.