കൊച്ചി–കോഴിക്കോട് മൂന്നര മണിക്കൂര്‍; അതിവേഗ ജലയാനം ഡിസംബറില്‍

കൊച്ചി: കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക്് രാജ്യത്തെ ആദ്യ അതിവേഗ ജലയാനം സര്‍വിസിനൊരുങ്ങുന്നു. ഡിസംബര്‍ ആദ്യം കൊച്ചി-ബേപ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് അതിവേഗ ഹൈഡ്രോഫോയില്‍ ഫെറി സര്‍വിസ് ആരംഭിക്കാന്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റും സംസ്ഥാന തുറമുഖ വകുപ്പും നടപടികള്‍ വേഗത്തിലാക്കി.


കടലിലൂടെയാണ് യാത്രയെന്നതും മൂന്നര മണിക്കൂര്‍ കൊണ്ട് കൊച്ചി-കോഴിക്കോട് ദൂരം പിന്നിടാമെന്നതുമാണ് പ്രധാന ആകര്‍ഷണം.  പ്രവാസികളുടെ മുതല്‍മുടക്കില്‍ 130 പേര്‍ക്കിരിക്കാവുന്ന രണ്ട് ജലയാനങ്ങളാണ് ഇതിനായി എറണാകുളം വാര്‍ഫില്‍ സജ്ജമായിട്ടുള്ളത്. എ.സി അടക്കം മുന്തിയ സൗകര്യങ്ങളും കൂടിയ സുരക്ഷയും വേഗം കൂടിയ എന്‍ജിനുകളുമാണ് ഇതിന്‍െറ പ്രത്യേകത. സാധാരണ ബോട്ടുകളില്‍നിന്ന് വ്യത്യസ്തമാണ് ഹൈഡ്രോയില്‍.

കീഴ്ഭാഗത്ത് ഉറപ്പിച്ച ചിറകുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന യാനത്തിന്‍െറ ചിറകുകള്‍ വെള്ളത്തിനടിയിലും ശേഷിച്ചഭാഗം മുകളിലുമായിരിക്കും.50 കോടി വീതം ചെലവിട്ട് റഷ്യന്‍ സഹകരണത്തോടെ ഗ്രീസിലെ ഏഥന്‍സില്‍നിന്ന് ഇറക്കുമതി ചെയ്തതാണ് ജലയാനങ്ങള്‍. സര്‍വിസ് തുടങ്ങുന്നതിന് മുന്നോടിയായി പരീക്ഷണഓട്ടം നവംബറില്‍ നടക്കും. റഷ്യയില്‍ നിന്നുള്ള ചീഫ് എന്‍ജിനീയറുടെയും ക്യാപ്റ്റന്‍െറയും കീഴിലായിരിക്കും പരീക്ഷണ ഓട്ടം.


കഴിഞ്ഞ ഓണത്തിന് സര്‍വിസ് തുടങ്ങാന്‍ കഴിയും വിധം ജൂലൈയില്‍ ജലയാനങ്ങള്‍ എത്തിച്ചെങ്കിലും സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്തതില്‍ നടക്കാതെ പോകുകയായിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് നടത്താന്‍ മര്‍ക്കന്‍റയില്‍ മറൈന്‍ ഡിപാര്‍ട്ട്മെന്‍റിന്‍െറ അനുമതി ലഭിക്കണം. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു.

കൊച്ചി-ബേപ്പൂര്‍ സര്‍വിസ് ആരംഭിച്ചശേഷം വിഴിഞ്ഞത്തേക്ക് സര്‍വിസ് തുടങ്ങാനും വിദേശ മലയാളികളുടെ കമ്പനിയായ സേഫ് ബോട്ട്സ് ട്രിപ്പിന് പരിപാടിയുണ്ട്. ജലയാന സര്‍വിസ് നടത്താന്‍ നേരത്തേതന്നെ ധാരണാപത്രത്തില്‍ തുറമുഖ വകുപ്പും സേഫ് ബോട്ട് ട്രിപ്സ് അധികൃതരും ഒപ്പുവെച്ചിരുന്നു.
തീരത്തുനിന്ന് 12 കിലോമീറ്റര്‍ മാറിയാണ് ബോട്ടിന്‍െറ യാത്ര. മണിക്കൂറില്‍ 75 കി.മീ വരെ ദൂരം ബോട്ടുകള്‍ക്ക് പോകാന്‍ കഴിയും. ഒരാള്‍ക്ക് ആയിരം രൂപയോളമാകും യാത്രക്കൂലി.

ഓരോരുത്തര്‍ക്കും കിലോമീറ്ററിന് ഒരുരൂപ വീതം സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്. കരമാര്‍ഗമുള്ള യാത്രയേക്കാള്‍ നേരത്തേ എത്തുമെന്നതും കൂടിയ സൗകര്യങ്ങളും ഉല്ലാസ യാത്രയുടെ പ്രതീതിയും യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Tags:    
News Summary - super speed ship to kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.