സണ്ണി എം കപിക്കാട്

സണ്ണി എം. കപിക്കാടിന്‍റെ ശബരിമല പരാമർശം: വിഡിയോ വിലക്കാൻ ഹൈകോടതി നിർദേശം

കൊച്ചി: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് സാമൂഹിക പ്രവർത്തകനും ദലിത് ചിന്തകനുമായ സണ്ണി എം. കപിക്കാട് നടത്തിയ വിവാദ പരാമർശങ്ങളടങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വിലക്കാൻ ഹൈകോടതി നിർദേശം.

വിഡിയോ നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് രാഹുൽ ഈശ്വർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷ് താൽക്കാലികമായി വിലക്കാനുള്ള നിർദേശം മെറ്റക്ക് നൽകിയത്. തുടർന്ന് ഹരജി വീണ്ടും ഒക്ടോബർ ആറിന് പരിഗണിക്കാൻ മാറ്റി.

ശബരിമലയിലെ ദേവപ്രതിഷ്ഠയ്ക്ക് എതിരാണ് സണ്ണി എം. കപിക്കാടിന്‍റെ പരാമർശങ്ങളെന്ന് കോടതി വിലയിരുത്തി. ഇത്തരം പരാമർശങ്ങൾ വിശ്വാസികളെ മുറിവേൽപ്പിക്കുമെന്നും കോടതി വിമർശിച്ചു. തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലക്ക് മുമ്പിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കവേ സണ്ണി കപിക്കാട് അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. ഇതിനെതിരെ പന്തളം കൊട്ടാരവും രംഗത്ത് വന്നിരുന്നു. നിരുത്തരവാദിത്വപരമായ ജൽപനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ വ്യക്തമാക്കി.

വിവാദ പ്രസംഗത്തിൽ സണ്ണി എം. കപിക്കാട് മാപ്പ് പറഞ്ഞിരുന്നു. പ്രസംഗത്തിൽ ഉപയോഗിച്ച വാക്കുകളെ കുറിച്ചു ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്താവനയെ അപലപിച്ച് ഒട്ടേറെ സംഘടനകൾ പൊലീസിൽ പരാതി നൽകിയിരുന്നു. പന്തളം കൊട്ടാരം ഭാരവാഹികൾ, ഹിന്ദു ഐക്യവേദി പന്തളം നഗരസഭാ കമ്മിറ്റി, തിരുവാഭരണ പാത സംരക്ഷണ സമിതി, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമിതി തുടങ്ങി ഒട്ടേറെ സംഘടനകൾ നിയമനടപടി ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Sunny M. Kapikad's Sabarimala remark: High Court directs to block video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.