തിരുവനന്തപുരം: കേരളത്തിൽ വേനൽമഴ ശക്തമാകുന്നു. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
കടുത്ത ചൂടിന് ആശ്വാസമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴയെത്തി. ഡൽഹിയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, ബംഗാൾ, പഞ്ചാബ്, അസം എന്നിവിടങ്ങളിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു. എന്നാൽ മഴയ്ക്ക് ശേഷം താപനില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതിനിടെ, രാജസ്ഥാനിലെ ജബൽപൂരിൽ ഭാർഗി അണക്കെട്ടിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ എട്ടുപേർക്കായി തിരച്ചിൽ തുടരുന്നു. ശക്തമായ കാറ്റിൽപ്പെട്ട് വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞതിനെത്തുടർന്ന് ആറു പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്നലെ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.