ദലിതന്‍െറയും ന്യൂനപക്ഷത്തിന്‍െറയും വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നു –സുഭാഷിണി അലി
കാഞ്ഞങ്ങാട്: കേന്ദ്രം ഭരിക്കുന്നത് ദലിതന്‍െറയും ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെയും വിദ്യാഭ്യാസം നിഷേധിക്കുന്ന സര്‍ക്കാറാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റുമായ സുഭാഷിണി അലി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ബി.ജെ.പി ഭരിക്കുന്ന ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആദിവാസി, ദലിത് ന്യൂനപക്ഷങ്ങള്‍ക്ക് പൊതു വിദ്യാഭ്യാസം നല്‍കുന്ന സ്കൂളുകള്‍ പൂട്ടുകയാണ്. രാജസ്ഥാനില്‍ 14000വും ഹരിയാനയില്‍ 13000വും സ്കൂളുകളാണ് പൂട്ടുന്നത്. കീഴാളര്‍ക്ക് കേരളത്തിലൊഴികെ പൊതുഅവകാശങ്ങള്‍ നിഷേധിക്കുകയാണ്.
ഏക സിവില്‍കോഡ് അനുസരിക്കാത്തവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നാണ് ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നത്. മാറു മറയ്ക്കുന്നതിനുള്ള സമരത്തില്‍ സ്വന്തം മുല അറുത്ത നങ്ങേലിയുടെ പാരമ്പര്യമുള്ളവരാണ് കേരളീയര്‍. അത് കേരളത്തിന് ഇടതുപക്ഷ മനസ്സുള്ളത് കൊണ്ടാണ്.
വര്‍ഗീയതയെയും നവ ലിബറലിസ്റ്റ് നയങ്ങളെയും തോല്‍പിച്ചാണ് ഇടതുപക്ഷം കേരളത്തിന്‍െറ ഭരണം ഏറ്റെടുത്തത്. എന്നാല്‍, മനുസ്മൃതിയുടെ കാലത്തേക്ക് കേരളത്തെ കൊണ്ടുപോവാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സ്ത്രീകള്‍ പ്രതികരിക്കണമെന്ന് സുഭാഷിണി അലി പറഞ്ഞു.
മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.എന്‍. സീമ അധ്യക്ഷത വഹിച്ചു. സുധ സുന്ദര്‍റാവു, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എം.പി, ടി.ദേവി എന്നിവര്‍ സംസാരിച്ചു.
അഡ്വ.കെ.പി. സുമതി, എം.സി. ജോസഫൈന്‍, കൃഷ്ണകുമാരി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.കരുണാകരന്‍ എം.പി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സോളോ ഡ്രാമയും തിരുവാതിരക്കളിയും നടന്നു. ഇന്ന് സമ്മേളനത്തിന്‍െറ ഭാഗമായി പൊതു ചര്‍ച്ച, അഖിലേന്ത്യ പ്രതിനിധികളെ തെരഞ്ഞെടുക്കല്‍ എന്നിവ നടക്കും.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗം മാലിനി ഭട്ടാചാര്യ, യു.വാസുകി എന്നിവര്‍ സംസാരിക്കും. പൊതുസമ്മേളനം വെള്ളിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.