ശ്രീനിവാസൻ വധം: രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു
പാലക്കാട്: ആർ.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷകസംഘം ചൊവ്വാഴ്ച രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. 18 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം. അനില്‍കുമാര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ചത്.
1950 പേജുള്ള കുറ്റപത്രത്തിൽ 185 സാക്ഷികളും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ 270 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്നു. കേസില്‍ 44 പ്രതികളാണുള്ളത്. ഇതില്‍ 41 പേരെ അറസ്റ്റ് ചെയ്തതായും മൂന്നുപേർ ഗള്‍ഫിലാണെന്നും ഡിവൈ.എസ്.പി എം. അനില്‍കുമാര്‍ പറഞ്ഞു. ഇവരെ കൊണ്ടുവരുന്നതിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. കേസിന്റെ മൂന്നാം ഘട്ട അന്വേഷണം ആരംഭിച്ചു. ജൂലൈയില്‍ 25 പ്രതികള്‍ക്കെതിരായാണ് 893 പേജുള്ള ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. പോപുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ. സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.