ശ്രീ നാരായണ ഗുരുവിന്റെ ഫ്ലോട്ട് ഒഴിവാക്കിയത് നിലവാരമില്ലാത്തതിനാൽ -കെ. സുരേന്ദ്രൻ

കോഴിക്കോട്: റിപ്പബ്ലിക്ക് ദിന പരേ‍ഡിൽ ശ്രീനാരായണ ഗുരുദേവന്റെ ഫ്ലോട്ട് ഒഴിവാക്കിയത് നിലവാരമില്ലാത്തതിനാലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ മൂന്ന് വർഷമായി നിലവാരമില്ലാത്തതിനാലാണ് കേരളത്തിന്റെ ഫ്ലോട്ട് റിപ്പബ്ലിക്ക് ദിന പരേഡിൽ അനുവദിക്കാത്തതെന്നും ഗുരുദേവന്റെ ഫ്ലോട്ട് മാത്രം ഒഴിവാക്കിയെന്നത് നട്ടാൽ മുളയ്ക്കാത്ത നുണയാണെന്നും സുരേന്ദ്രൻ കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേരളത്തിന് വേണ്ടത്ര ഗൃഹപാഠമില്ലാത്തതാണ് കൊണ്ടാണ് അവസരം ലഭിക്കാത്തത്. ഗുരുദേവനെ അപമാനിച്ചവരാണ് ഇപ്പോൾ ഗുരുദേവന്റെ വക്താക്കളാവുന്നത്. ഗുരുവിനെ ഏറ്റവും കൂടുതൽ ആക്ഷേപിച്ചവരാണ് ഇടതുപക്ഷം. ഗുരുദേവ ദർശനങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിച്ച നരേന്ദ്രമോദി സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഗുരുദേവന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും സുരേ​ന്ദ്രൻ ആരോപിച്ചു.

ഫ്ലോട്ടിൽനിന്ന്​ ശ്രീ നാരായണ ഗുരുവിന്‍റെ പ്രതിമ ഒഴിവാക്കി ശ്രീ ശങ്കരാചാര്യരുടെ പ്രതിമ വെച്ചാൽ സ്വീകാര്യമാണെന്ന കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്‍റെ നിലപാടിൽ കഴിഞ്ഞദിവസം ശിവഗിരി മഠം പ്രതിഷേധിച്ചിരുന്നു. 'അദ്വൈതത്തിന്‍റെ ആചാര്യനെന്ന നിലയിൽ ശങ്കരാചാര്യരോട് ആദരവുണ്ട്. ശങ്കരാചാര്യർ കേരളത്തിലെ ഒരു വിഭാഗം ജനതക്ക് മാത്രമേ സ്വീകാര്യനാകുന്നുള്ളൂ. എന്നാൽ, ശ്രീ നാരായണ ഗുരു കേരളീയ ജനതക്ക് ആകമാനം ആദരണീയനാണെന്ന യാഥാർഥ്യം ജൂറിമാർ പരിഗണിക്കാതിരുന്നത് ഉത്കണ്ഠാജനകമാണ്' -എന്നായിരുന്നു മഠത്തിന്റെ പ്രതികരണം.

സി.പി.എം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്നും സുരേ​ന്ദ്രൻ ആരോപിച്ചു. 'ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സി.പി.എം ചൈനക്കൊപ്പം നിൽക്കുന്നത് ഗൗരവതരമായ കാര്യമാണ്. അവർ സ്വീകരിച്ചുവരുന്ന തുടർച്ചയായ രാജ്യദ്രോഹ നിലപാടിന്റെ ഭാഗമാണ് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ളയുടെ ഇന്ത്യാവിരുദ്ധ പരാമർശം. ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പറയുന്നത് തികച്ചും ദേശവിരുദ്ധമാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടി ഇന്ത്യയ്ക്കെതിരായ സമീപനം സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയായി സി.പി.എം മാറി. കാശ്മീരിൽ ഇന്ത്യ മനുഷ്യാവകാശം ലംഘിക്കുന്നുവെന്നാണ് സി.പി.എം പറയുന്നത്. രാജ്യത്തെ എല്ലാ വിധ്വംസന പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. സി.പി.എം പച്ചയായ രാജ്യദ്രോഹ പാർട്ടിയാണ്. ഇന്ത്യയോടല്ല ചൈനയോടാണ് അവർക്ക് കൂറ്' -സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Sree Narayana Guru's tableau float rejected due to lack of standard - k Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.