'തളരില്ല, തളർത്താൻ പറ്റുകയും ഇല്ല'; സൈബർ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് സൂരജ് സന്തോഷ്

കോഴിക്കോട്: തനിക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഗായകൻ സൂരജ് സന്തോഷ്. കഴിഞ്ഞ രണ്ട് ദിവസമായി നിരന്തര സൈബർ ആക്രമണമാണുണ്ടാകുന്നത്. മുമ്പും ഇതുപോലെയുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. എന്നാൽ തളരില്ല, തളർത്താൻ പറ്റുകയുമില്ല -സൂരജ് സന്തോഷ് വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ്. ചിത്ര നടത്തിയ വിവാദ പ്രസ്താവനയെ വിമർശിച്ചതിന് പിന്നാലെയാണ് സൂരജ് സന്തോഷിന് നേരെ സൈബർ ആക്രമണം ആരംഭിച്ചത്.

'കഴിഞ്ഞ രണ്ട് ദിവസമായി നിരന്തര സൈബർ ആക്രമണമാണുണ്ടാകുന്നത്. മുമ്പും ഇതുപോലെയുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ വളരെ മോശമായ രീതിയിൽ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും. അതേസമയം, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നത് ഏറെ ആശ്വാസം നൽകുന്നു. നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഓരോരുത്തരോടും ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. തളരില്ല. തളർത്താൻ പറ്റുകയും ഇല്ല' -സൂരജ് സന്തോഷ് പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന കെ.എസ്. ചിത്രയുടെ ആഹ്വാനത്തെ സൂരജ് വിമർശിച്ചിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത മറക്കുന്നുവെന്നും എത്രയെത്ര കെ.എസ്. ചിത്രമാ‌ർ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നുവെന്നുമായിരുന്നു സൂരജിന്‍റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്. 

താന്‍ പി.എഫ്.ഐ ചാരനാണെന്നും ജനം ടി.വിയില്‍ നിന്നും അഡ്വാന്‍സ് വാങ്ങി പരിപാടി ക്യാന്‍സല്‍ ചെയ്തുവെന്നും വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് സൂരജ് സന്തോഷ് പറഞ്ഞു. എന്നാല്‍ ഞാന്‍ ജനം ടി.വിയിലെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. ഇനിയൊട്ട് പങ്കെടുക്കുകയുമില്ല. ഞാന്‍ കെ.എസ്. ചിത്ര എന്ന ഗായികയെയോ അവരുടെ സംഗീതത്തെയോ അല്ല വിമര്‍ശിച്ചത് -സൂരജ് സന്തോഷ് വ്യക്തമാക്കി. 

Tags:    
News Summary - Sooraj Santhosh to move leagally against cyber attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.