വി.ഡി സതീശൻ

ചില കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വഷളാക്കാൻ ശ്രമിക്കുന്നു, ചിലർക്ക് ചൊറിച്ചിലാണ്; ആഞ്ഞടിച്ച് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അതിനിടയിൽ ചില കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പ്രശ്നം വഷളാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.

പുനരുപയോഗ ഊർജത്തിന് പ്രത്യേകിച്ച് സൗരോർജത്തിന്, മുഖ്യസ്ഥാനം നൽകുന്ന പുതിയ വൈദ്യുതി നയം ഉടൻ വരും. സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവെച്ച് ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നും ഇത് ഒരു അവസരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കെ.എസ്.ഇ.ബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനരുപയോഗ എനർജി എന്നു പറയുമ്പോൾ കെ.എസ്.ഇ.ബിയിലെ ചിലർക്ക് ചൊറിച്ചിലാണ്. പ്രശ്നം വഷളാകട്ടെ എന്നുകരുതി ചിലയിടത്ത് അനാവശ്യമായി നാലും അഞ്ചും തവണയൊക്കെ വൈദ്യുതി ഓഫ് ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നിലവിൽ ഹൈഡ്രൽ പവർ സാധ്യമല്ല. അതിനാൽ നോൺ കൺവെൻഷനൽ എനർജി സോഴ്സ് കണ്ടെത്തേണ്ടതുണ്ട്. കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതിക്ക് ആവശ്യകത കൂടി. അതാണ് ആദ്യ പ്രശ്നം, മറ്റെല്ലാം രണ്ടാമതാണ്. കൂടാതെ വാങ്ങാൻ ഇന്ത്യയിൽ എവിടെയും വൈദ്യുതി ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറിൽ വരുന്ന വൈദ്യുതി നയത്തിൽ സൗരോർജത്തിന് മുഖ്യ സ്ഥാനം നൽകും. പുതിയ വൈദ്യുതി റെഗുലേറ്ററി പോളിസി ഈ മാസംതന്നെ വരും. ഉത്തരവാദിത്തം ആരുടെയും തലയിൽ വെക്കുന്നില്ലെന്നും ഞങ്ങൾ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥിതി ഗുരുതരം

ജനത്തെ വലച്ച് ശനിയാഴ്ചയും രാത്രി വരെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. പവർകട്ട് സമയം മുൻകൂട്ടി അറിയിക്കുമെന്ന ഉറപ്പും എല്ലായിടത്തും പാലിക്കപ്പെട്ടതുമില്ല. സാങ്കേതിക പ്രശ്നം കാരണമാണ് മുൻകൂട്ടി അറിയിപ്പ് നൽകാൻ കഴിയാതിരുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി 10:15ന് രേഖപ്പെടുത്തിയ 5349 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽ കാലങ്ങളിൽ രേഖപ്പെടുത്തിയ ഡിമാൻഡിന് തുല്യമാണെന്നും ചുണ്ടിക്കാട്ടുന്നു.

Tags:    
News Summary - Some KSEB officials are trying to make things worse Chief Minister VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.