ദീപ് സിദ്ധുവിനെ സംരക്ഷിക്കുന്നത് കോൺഗ്രസ്, ബി.ജെ.പിയുടെ തലയിൽ കെട്ടിവെക്കുന്നു -ശോഭ സുരേന്ദ്രൻ

 റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ കലാപം അക്രമസക്തമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ദീപ് സിദ്ധുവിനെ പിന്തുണക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നത് കോൺഗ്രസാണെന്ന് ശോഭ സുരേന്ദ്രൻ. ദീപ് സിദ്ധുവിനെ പോലുള്ള ഖാലിസ്ഥാൻ വിഘടനവാദികളെ നിരന്തരം പിന്തുണയ്ക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്ന കോൺഗ്രസ് അതെല്ലാം ബിജെപിയുടെ തലയിൽ കെട്ടിവെക്കുകയാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

ശോഭ സുരേന്ദ്രൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:

ദീപ് സിദ്ധു ബിജെപിക്കാരൻ ആണെന്നാണ് ഇന്നലെ മുതൽ ഇടതുപക്ഷ ജിഹാദി സർക്കിളുകൾ പ്രചരിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് തന്നെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ഒരിക്കലും ബിജെപിക്കാരൻ ആയിരുന്നില്ല എന്ന് ദീപ് സിദ്ദു വെളിപ്പെടുത്തുന്നുണ്ട്. സണ്ണി ഡിയോൾ ഒരു സിനിമാതാരം ആയതിനാൽ അദ്ദേഹത്തെ പിന്തുണക്കുക മാത്രമാണ് ചെയ്തതെന്നും ദിപ് സിദ്ദു പറയുന്നുണ്ട്.

എന്നാൽ ദിപ് സിദ്ദു ബിജെപി ഏജന്റ് ആണ് എന്ന് നിലവിളിക്കുന്ന കോൺഗ്രസുകാർ ഇന്നലെ മുതൽ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ നിന്ന് ദീപ് സിദ്ധുവിന്റെ വീഡിയോ അടക്കം ഡിലീറ്റ് ചെയ്യുന്നുണ്ട്. ഇപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാത്ത 2020 നവംബർ 27 ലെ കർഷകന്റെ ശബ്ദം എന്ന തലക്കെട്ട് ഓടുകൂടി കോൺഗ്രസ് തങ്ങളുടെ പശ്ചിമബംഗാൾ ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന ദീപ് സിദ്ധുവിന്റെ ചിത്രമാണിത്.

'സമാധാന' കാംക്ഷികളായ കോൺഗ്രസുകാർ, ഖദറുടയാത്ത വ്യാജ ഗാന്ധിയന്മാർ, ദീപ് സിന്ധുവിനെ പോലുള്ള ഖാലിസ്ഥാൻ വിഘടനവാദികളെ നിരന്തരം പിന്തുണയ്ക്കുകയും സംരക്ഷണം നൽകുകയും ചെയ്തതാണ്. എന്നിട്ടാണ് അതെല്ലാം ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത്.

മുൻപെങ്ങോ അഡ്വ ജയശങ്കർ പറഞ്ഞതുപോലെ, ഇന്ദിരാഗാന്ധിയുടെ രക്തത്തിന്റെ ഗുണം പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും രാഹുൽ ഗാന്ധിക്ക് ഉണ്ടെങ്കിൽ ഈ വിഘടനവാദ കലാപത്തെ തള്ളിപ്പറയണം..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.