ഗുരുവായൂര്‍: കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫേസ്ബുക്കില്‍ സംസാരിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തി. കണ്ണൂരിലെ രാഷ്ട്രീയ നരഹത്യകളുടെ പശ്ചാത്തലത്തില്‍ കൊലപാതക രാഷ്ട്രീയത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ച ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനി സ്നേഹ ബഷീറിനെയാണ് കാറിലത്തെിയ സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.
ആര്‍ത്താറ്റ് ഹോളി ക്രോസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ സ്നേഹ ഞായറാഴ്ച ഉച്ചയോടെ ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോഴാണ് കാറിലത്തെിയവര്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയത്. തന്നെ കണ്ട് കാര്‍ തിരിച്ച് വന്ന് അടുത്ത് നിര്‍ത്തിയ ശേഷം നീയല്ളേ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച സ്നേഹ എന്ന് ചോദിച്ച് ഇനി ആവര്‍ത്തിച്ചാല്‍ കൊന്നുകളയും എന്ന്് പറഞ്ഞത്രേ. സംഘം കാറില്‍ സ്ഥലം വിടുകയും ചെയ്തു. കാറില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. കാറിന്‍െറ നമ്പര്‍ കിട്ടിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് സ്നേഹയുടെ പിതാവ് ബഷീര്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കി.
നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറും കലാകാരനുമാണ് ബഷീര്‍. മറവി രോഗ ബോധവത്കരണത്തിന്‍െറ ഭാഗമായി സ്മൃതിപഥത്തിന്‍െറ നേതൃത്വത്തില്‍ നടന്നു വരുന്ന ‘ഓര്‍മക്കൂട്ടം ഡിമെന്‍ഷ്യ സൗഹൃദ കേരളയാത്ര’യില്‍ നടന്‍ ശിവജി ഗുരുവായൂരിനോടൊപ്പം നാടകം അവതരിപ്പിച്ചു വരികയാണ് ബഷീര്‍ ഇപ്പോള്‍. തൃശൂര്‍ ജില്ലയിലുള്ള യാത്രക്കിടയില്‍ നിന്നത്തെിയാണ് ബഷീര്‍ പൊലീസില്‍ പരാതി നല്‍കിയത്.
‘ബഷീറിന്‍െറ ലോക’മെന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ഒക്ടോബറില്‍ പോസ്റ്റ് ചെയ്ത ‘ചോരയുടെ മണമുള്ള ഹര്‍ത്താല്‍’ എന്ന വീഡിയോയിലാണ് സ്നേഹ ഹര്‍ത്താലിനെതിരെ സംസാരിച്ചത്. ഇതിന് വന്‍ പ്രചാരമാണ് കിട്ടിയത്. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം 20 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. ആറടി മണ്ണില്‍ അലിഞ്ഞു ചേരുമ്പോള്‍ നിന്‍െറ നേതാക്കന്മാര്‍ ഒരേ വേദി പങ്കിട്ട് കെട്ടിപ്പിടിച്ച് ജനനായകന്മാരായി തുടരുമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളെ ഓര്‍മിപ്പിച്ച് കഠാര രാഷ്ട്രീയത്തോട് ഗുഡ്ബൈ പറയണമെന്ന ആഹ്വാനവുമായാണ് വീഡിയോ അവസാനിച്ചിരുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ പോസ്റ്റ് ചെയ്ത വിഡിയോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.