ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. കേസിൽ കേരള ഹൈകോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം തേടി സുപ്രീംകോടതിയിലെത്തിയത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു.എ.ഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ലെന്നുമാണ് വിശദീകരണം.
ഹൈകോടതിയിൽ നിന്നും നിരവധി തവണ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കറിന്‍റെ പുതിയ നീക്കം. കേസിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ജാമ്യം നൽകരുതെന്നും ഇ.ഡി കോടതിയിൽ വാദിച്ചിരുന്നു.
ശിവശങ്കറിന് ഭരിക്കുന്ന പാർട്ടിയിലും മുഖ്യമന്ത്രിയിലും സ്വാധീനമുണ്ടെന്നും അതിനാൽ തെളിവുനശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടാഴ്ച മുമ്പ് ഹൈകോടതി ജാമ്യാപേക്ഷ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.