ഗുരുതരാവസ്ഥയിലുള്ള പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കറിന് ജാമ്യം അനുവദിക്കണം -സാംസ്കാരിക പ്രവർത്തകർ

കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കറിന് ഉടൻ ജാമ്യം അനുവദിക്കണമെന്ന് സാംസ്കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അബൂബക്കര്‍ മാര്‍ച്ച് നാലു മുതല്‍ ന്യൂഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്. രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് മകളുടെ ഫേസ്ബുക്ക് കുറിപ്പിൽനിന്ന് മനസ്സിലാവുന്നത്. അദ്ദേഹത്തിന് നെഞ്ചില്‍ അണുബാധയും കഠിനമായ ചുമയും ഉണ്ടായിരുന്നു. രക്തസമ്മര്‍ദ്ദത്തിലും പഞ്ചസാരയുടെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവും കുറഞ്ഞു. ഗുരുതര അവസ്ഥയിലായിട്ടും അബൂബക്കറിനെ വെള്ളിയാഴ്ച ഐ.സി.സി.യുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റിയതായി കുടുംബം പറയുന്നു. ഇപ്പോഴും ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ല.

74കാരനായ അബൂബക്കര്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണെന്നതിനു പുറമെ അര്‍ബുദത്തിന് ചികില്‍സയിലുമാണ്. അന്നനാളത്തിലെ അര്‍ബുദ ശസ്ത്രക്രിയക്ക് ശേഷം ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നപ്പോഴായിരുന്നു അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഈ ഘട്ടത്തില്‍ അദ്ദേഹത്തിന് വേണ്ടത്ര ചികില്‍സ ലഭിക്കാത്തത് രോഗാവസ്ഥ മൂര്‍ച്ഛിക്കാന്‍ കാരണമായി. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഭക്ഷണക്രമം പാലിക്കണമെന്ന കോടതി നിര്‍ദേശം ജയിലില്‍ പാലിക്കുന്നില്ലെന്നാണ് അറിയുന്നത്. പ്രായം കൊണ്ടും രോഗം കൊണ്ടും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അബൂബക്കര്‍ ഈ രീതിയില്‍ ആശുപത്രിയില്‍ തുടര്‍ന്നാല്‍ അത് അദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണിയായകുമെന്ന് ഉറപ്പാണ്.

ഫാദര്‍ സ്റ്റാന്‍ സ്വാമി രോഗബാധിതനായിരിക്കേ ജയിലില്‍ മരണപ്പെട്ടത് രാഷ്ട്രീയ തടവുകാര്‍ നേരിടുന്ന നീതിനിഷേധത്തിന്റെ സമീപകാല ഉദാഹരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായതാണ്. 2022 സെപ്റ്റംബര്‍ 22ന് പുലര്‍ച്ചെയാണ് അബൂബക്കറിനെ ദേശീയ അന്വേഷണ ഏജന്‍സി (എൻ.ഐ.എ) വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അതിനുശേഷം കഴിഞ്ഞ നാല് കൊല്ലത്തോളമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്. വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹി ഹൈകോടതിയെയും സുപ്രീംകോടതിയെയും ജാമ്യത്തിനായി സമീപിച്ചെങ്കിലും ലഭിച്ചില്ല. അന്വേഷണം ഇപ്പോഴും തുടരുകയാണെന്നാണ് അന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം നല്‍കണമെന്നും അതിനു കഴിയുന്നില്ലെങ്കില്‍ ആരോഗ്യകരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ജാമ്യം നല്‍കി മതിയായ ചികില്‍സ ഉറപ്പുവരുത്തണമെന്നും കെ. സച്ചിദാനന്ദന്‍, എന്‍.പി. ചെക്കുട്ടി, പ്രഫ. ജെ. ദേവിക, ജമാല്‍ കൊച്ചങ്ങാടി, കെ.കെ. ബാബുരാജ്, കെ.എസ്. ഹരിഹരന്‍, സുദേഷ് എം. രഘു, ഡോ. പി.കെ. പോക്കര്‍, എന്‍. സുബ്രഹ്‌മണ്യന്‍,

കെ. മുരളി, റസാഖ് പാലേരി, സി. ദാവൂദ്, പി.എ.എം. ഹാരിസ്, ഡോ. അസീസ് തരുവണ, എ.എസ്. അജിത് കുമാര്‍, പ്രഫ. എന്‍.സി. ഹരിദാസ്, ഡോ. എം.പി. നിസാമുദ്ദീന്‍, പ്രഭാകരന്‍ വരപ്രത്ത്, എ.എം. നദ്‌വി, ഹമീദ് വാണിയമ്പലം, കെ.എ. ഷഫീഖ്, ഷംസീര്‍ ഇബ്രാഹിം,

ആര്‍ സുനില്‍, ദാമോദര്‍ പ്രസാദ്, ഡോ. സഫീര്‍ എകെ, അഡ്വ. പി എ ഷൈന, തൗഫീഖ് മമ്പാട്, പി.ടി. നാസര്‍, വിപിന്‍ ദാസ് എം.ആര്‍, ഷെരീഫ് പൊന്നാനി, ടി.കെ. ആറ്റക്കോയ, പ്രേമന്‍ പാതിരിയാട്, റെണ്‍സന്‍ വി.എം, സി.എം. ഷെരീഫ്, കബീര്‍ കട്ലെറ്റ്, മഖ്ബൂല്‍, അജീഷ് രാജ്, ഷഫീക്ക് ഉളിയില്‍, മുഹമ്മദ് അലി എടയാര്‍, പി.ടി. കുഞ്ഞാലി, എം. ജിഷ, അഖില്‍ കുന്നേല്‍, ഷാന്റോ ലാല്‍, റെനി ഐലിന്‍, മെഹര്‍ബാന്‍ മുഹമ്മദ്, റഫീക്ക് അബ്ദുള്ള, മുഹമ്മദ് അസ്ലം, അന്‍സല്‍ഫാത്തിമ തുടങ്ങിയവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Former Popular Front Chairman E. Abubakar should be granted bail - Cultural leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.