കാട്ടൂർ (തൃശൂർ): വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ ഗൃഹനാഥന്റെ മൃതദേഹം സംസ്കരിക്കാൻ സ്വന്തം മണ്ണിൽ ഇടം നൽകി വീട്ടുടമ. കാട്ടൂർ ദുബൈമൂല സ്വദേശിയും പൊഞ്ഞനം ജുമാമസ്ജിദ് പ്രസിഡന്റ് പടവലപ്പറമ്പിൽ മുഹമ്മദാലിയുടെ മകനുമായ ഷാഹുൽ ഹമീദാണ് തന്റെ വീട്ടിൽ താമസിച്ചിരുന്ന കുട്ടമംഗലം സ്വദേശി മലയാറ്റിൽ ശിവരാമന്റെ (67) മൃതദേഹം സംസ്കരിക്കാൻ ഭൂമി നൽകിയത്.
സ്വന്തമായി മണ്ണില്ലാത്ത കുടുംബം മൃതദേഹം ദൂരെ ഏതെങ്കിലും ശ്മശാനത്തിൽ അടക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, സംസ്കരിക്കാൻ അനുമതി ചോദിച്ചപ്പോൾ, ''നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്തോളൂ'' എന്ന മറുപടിയാണ് ഷാഹുൽ ഹമീദ് നൽകിയത്. ഇതോടെ വാടകക്ക് താമസിക്കുന്ന വീടിന്റെ വളപ്പിൽതന്നെ സംസ്കാര ക്രിയകൾ നടത്തി.
''വിശുദ്ധ റമദാനിൽ ഇതിലും വലിയൊരു പുണ്യം ഞങ്ങൾക്കിനി കിട്ടാനില്ല'' -ശിവരാമന്റെ സഹോദരൻ ഉദയൻ നിറകണ്ണുകളോടെ പറഞ്ഞു. ''എന്റെ പിതാവിനെപ്പോലൊരാളുടെ മൃതദേഹം സംസ്കരിക്കാൻ നിറഞ്ഞ മനസ്സോടെയാണ് സ്ഥലം നൽകിയത്'' എന്നായിരുന്നു ഷാഹുൽ ഹമീദിന്റെ പ്രതികരണം.
വൃക്കരോഗിയായ ശിവരാമൻ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് മൃതദേഹം ദഹിപ്പിച്ചത്. ശിവരാമന്റെ പിതാവ്: കറപ്പക്കുട്ടി. ഭാര്യ: സജിനി. മക്കൾ: ഷൈൻ, സോണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.