ന്യൂഡല്‍ഹി: കേരളത്തില്‍ സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള പ്രശ്നം മുന്നണിക്കുള്ളില്‍ പറഞ്ഞുതീര്‍ക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പി.ബി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് ഐക്യത്തിന് ക്ഷീണം വരുത്തുന്നതൊന്നും സംഭവിക്കില്ല.
സംസ്ഥാന വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ അതതിടങ്ങളില്‍ പരിഹരിക്കും. കേരളത്തില്‍ സിനിമതാരത്തിനുനേരെ നടന്ന ആക്രമണം ഗൗരവമേറിയതാണ്. ഇത്തരം സംഭവങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ലോ അക്കാദമി വിഷയം ഇതിനകം പരിഹരിച്ചു. ഇപ്പോള്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് ഒഴികെ നാല് സംസ്ഥാനങ്ങളില്‍ സി.പി.എം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
ഇടതുപക്ഷത്തിന് സ്ഥാനാര്‍ഥികളില്ലാത്ത ഇടങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വോട്ടുചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തെ പട്ടികജാതി-വര്‍ഗ ജനവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പി.ബി യോഗം അപലപിച്ചു. ഇതിനെതിരെ രാജ്യത്തെ മറ്റു ഇടത്-ദലിത് സംഘടനകളുമായി ചേര്‍ന്നു പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി.ബി വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.