എ.ഡി.ജി.പി പി. വിജയൻ
മെസ്സിയുടെ പേരിൽ ‘കള്ളക്കളി’:എ.ഡി.ജി.പി പി. വിജയന്‍റെ നേതൃത്വത്തിൽ അന്വേഷിക്കും
തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലെയ്ണൽ മെസ്സിയേയും അർജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി.വിജയന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷിക്കും. ഇന്‍റേണൽ സെക്യൂരിറ്റി ഐ.ജി. എസ്. സതീഷ് ബിനോ, കോഴിക്കോട് ആന്‍റ് വയനാട് ക്രൈംബ്രാഞ്ച് എസ്.പി. പി. വിക്രമൻ, വയനാട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ. ഷൈജു, ക്രൈംബ്രാഞ്ച് കോഴിക്കോട് ഡി.വൈ.എസ്.പി മാത്യു എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമെന്ന് തോന്നിയാൽ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് എസ്.ഐ.ടി വിപുലീകരിക്കാമെന്നും ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ കഴിഞ്ഞസർക്കാറിന്‍റെ കാലത്ത് നടന്ന ഇടപാടിലെ എല്ലാ കാര്യങ്ങളും പരിശോധിക്കാനാണ് എസ്.ഐ.ടിയെ നിയോഗിച്ചിട്ടുള്ളത്. പ്രധാനമായും ഒമ്പത് കാര്യങ്ങളാകും എസ്.ഐ.ടി അന്വേഷിക്കുക.
സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ (ആർ.ബി.സി) തെരഞ്ഞെടുത്, ജി.ഒ.എ.ടി ആഡഡ്ജി.ഒ.എ.ടി ഗ്ലോബൽ എൽ.എൽ.പി തുടങ്ങിയ സ്വകാര്യ ഇടനിലക്കാരുടെ പങ്ക്, സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ടോ? സ്വകാര്യ കമ്പനികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇടപെടലുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ, ഫണ്ടിന്‍റെയും സ്പോൺസർഷിപ്പ് തുകയുടേയും ഉറവിടങ്ങൾ, ഇതുമായി ബന്ധപ്പെട്ട് വ്യക്തികളും സ്ഥാപനങ്ങളും നടത്തിയ സാമ്പത്തിക ഇടപാടുകൾ, പൊതുസ്വത്ത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വിദേശ സന്ദർശനം ഇടപാടുകൾ, ഉറപ്പുകൾ, വ്യവഹാരങ്ങൾ, സ്വകാര്യ കമ്പനി അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ, ഫുട്ബാൾ ആസ്ട്രേലിയ എന്നിവയുമായി ഉണ്ടാക്കിയ കരാറുകളും അതിൽ സംസ്ഥാന സർക്കാറിന്‍റെ പേരും സാംവിധാനങ്ങളും ഉപയോഗിച്ചുണ്ടോയെന്ന കാര്യങ്ങൾ, ഇതുമായി ബന്ധപ്പെട്ട പല ഘട്ടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യവ്യക്തികൾ ഇടനിലക്കാർ എന്നിവരുടെ റോളുകൾ, കല്ലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം കൈമാറ്റം, അറ്റകുറ്റപണികൾ ചെലവുകൾ തുടങ്ങിയ കാര്യങ്ങൾ, അന്വേഷണത്തിൽ കണ്ടെത്തുന്ന കാര്യങ്ങൾ അഴിമതി നിരോധന നിയമത്തിന്‍റെയോ അതുപോലുള്ള മറ്റ് നിയമപ്രകാരമോ കേസെടുക്കാനാകുന്നതാണോയെന്ന് ന് പരിശോധിക്കുക.
അങ്ങനെ കണ്ടെത്തിയാൽ സർക്കാർ അനുമതിയില്ലാതെ തന്നെ അതുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്ത് എസ്.ഐ.ടിക്ക് തുടർനടപടികൾ സ്വീകരിക്കാമെന്നും വിശദമായ ഉത്തരവിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.