കോട്ടയം: 28 വർഷങ്ങൾക്ക് ശേഷം മകളുടെ കൊലപാതകികളെ നീതിപീഠം കുറ്റക്കാരെന്ന് വിധിച്ചപ്പോൾ അത് നേരിൽ കാണാനും അറിയാനും സിസ്റ്റർ അഭയയുടെ മാതാപിതാക്കൾ ഈ ലോകത്തില്ല. അഭയയുടെ പിതാവ് കോട്ടയം അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസും മാതാവ് ലീലാമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. 2016 ജൂലൈ 24നാണ് തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. വൈകാതെ ലീലാമ്മയും ഇഹലോകവാസം വെടിഞ്ഞു.
അഭയ കേസിൽ കൂടുതൽ പ്രതികളെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ പത്ത് വർഷത്തോളം വിചാരണ നീളുകയായിരുന്നു. 1992 മാർച്ച് 27ന് കോട്ടയത്തെ പയസ് ടെൻത് കോൺവെൻറിലെ കിണറ്റിലാണ് കൊല്ലപ്പെട്ട നിലയിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്. ലോക്കൽ െപാലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അേന്വഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാർച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു.
2019 ആഗസ്റ്റ് 26ന് വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി കുറ്റം ചുമത്തി. പ്രതികൾ സമർപ്പിച്ച ഹരജികൾ സുപ്രീംകോടതിയും നിരസിച്ചതോടെയാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. എന്നാൽ, രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിൽ നേരത്തേ കുറ്റമുക്തനാക്കിയിരുന്നു. ജോസ് പൂതൃക്കയിലിനെതിരായ നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസിന്‍റെ മൊഴിയിൽ തിയതി ഇല്ലെന്ന ന്യായം ചൂണ്ടികാണിച്ചാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28 ന് മരിച്ചതിനാൽ വിചാരണ ഘട്ടത്തിൽ വിസ്തരിക്കാനുമായില്ല.
പ്രതികളെ സഹായിക്കാൻ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി. അഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സാമുവൽ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. ഇവർ മരണപ്പെട്ടത് കൊണ്ട് രണ്ടു പ്രതികൾ മാത്രമാണ് വിചാരണ നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.