പാലക്കാട്: ഗായിക നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കെ.വി. മാത്യു വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്ന് വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്. ഒറ്റപ്പാലം സബ് കലക്ടർ ആവശ്യപ്പെട്ടപ്രകാരമാണ് റിപ്പോർട്ട് നൽകിയത്. കെ.വി. മാത്യുവിന് ഭൂമി നൽകിയത് മാരിമുത്തുവാണ്. എന്നാൽ, വില്ലേജിൽനിന്ന് മാരിമുത്തുവിന്റെ പേരിൽ നികുതിശീട്ടോ കൈവശാവകാശ സർട്ടിഫിക്കറ്റോ നൽകിയിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു.
അഗളി വില്ലേജിൽ 1167/1, 1167/6 സർവേ നമ്പറുകളിലുള്ള വിവാദ ഭൂമിക്ക്, മാരിമുത്തുവിന്റെ പേരിൽ ഭൂനികുതി സ്വീകരിക്കുകയയോ കൈവശ സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്തതായി രേഖകളില്ലെന്ന് അഗളി വില്ലേജ് ഓഫിസറാണ് ഒറ്റപ്പാലം സബ്കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. ഈ രണ്ടു രേഖകളുടെ അടിസ്ഥാനത്തിലാണ് മാരിമുത്തു ഭൂമി വിൽപന കരാർ ഉണ്ടാക്കിയത്.
ഈ സർവേ നമ്പറുകളിലെ നാലേക്കർ ഭൂമി ആദിവാസിയായ നാഗൻ (നഞ്ചിയമ്മയുടെ ഭർതൃപിതാവ്) കന്തസാമി ബോയന് 1962ൽ വിറ്റുവെന്നതാണ് ഈ ഭൂമി സംബന്ധിച്ച ആദ്യ രേഖ. 1975ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണ നിയമപ്രകാരം ഈ ഭൂമി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഗൻ ഒറ്റപ്പാലം ആർ.ഡി.ഒക്ക് പരാതി നൽകി. കേസിൽ നാഗന് അനുകൂലമായി ഒറ്റപ്പാലം ആർ. ഡി.ഒ ഉത്തരവായി. എന്നാൽ, ഉത്തരവ് നടപ്പായില്ല. 1999ൽ നിയമസഭ ‘പട്ടികവർഗ കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും’ നിയമം പാസാക്കിയതിനെ തുടർന്ന് കന്തസാമിയുടെ അവകാശികൾക്ക് അനുകൂല ഉത്തരവുണ്ടായി.
ഈ ഭൂമിയിൽ ടി.എൽ.എ കേസ് നിലനിൽക്കുമ്പോൾതന്നെ കന്തസാമി ബോയനിൽനിന്ന് 2.11 ഏക്കർ ഭൂമി താലൂക്ക് ലാൻഡ് ബോർഡ് മിച്ചഭൂമിയായി ഏറ്റെടുത്തു. ബാക്കിയുള്ള 1.40 ഏക്കർ ഭൂമി കന്തസാമി ബോയന്റെ അവകാശികൾക്ക് നിലനിർത്താമെന്നും അവകാശികളിൽനിന്ന് നികുതി സ്വീകരിക്കാമെന്നും കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 2020ൽ ഉത്തരവായി.
ഈ ഉത്തരവിനെതിരെ പാലക്കാട് കലക്ടർ മുമ്പാകെ നാഗന്റെ അവകാശികളായ നഞ്ചിയമ്മ അടക്കമുള്ളവർ അപ്പീൽ നൽകി. അതോടെ 2020 ഫെബ്രുവരി 28ന് ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവ് കലക്ടർ റദ്ദാക്കി. ടി.എൽ.എ കേസ് പുനഃപരിശോധിക്കാൻ ഉത്തരവാകുകയും ചെയ്തു. പാലക്കാട് കലക്ടറുടെ ഉത്തരവിനെതിരെ കേസിലെ എതിർകക്ഷികൾ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. കലക്ടറുടെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.
ഈ ടി.എൽ.എ കേസ് നിൽക്കുമ്പോൾതന്നെ മാരിമുത്തുവിന്റെ പേരിൽ 1.40 ഏക്കർ ഭൂമിക്ക് വ്യാജ നികുതി രസീത് ഹാജരാക്കി കെ.വി. മാത്യു കോടതി ഉത്തരവ് വാങ്ങി. നഞ്ചിയമ്മ അറിയാതെ മാരിമുത്തുവിൽ നിന്ന് ഭൂമി വിലക്ക് വാങ്ങിയതായി കെ.വി. മാത്യു ആധാരം ഉണ്ടാക്കി. അതിൽ 50 സെന്റ് ഭൂമി നിരപ്പത്ത് ജോസഫ് കുര്യന് വിറ്റു. ഈ 50 സെന്റിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് ജോസഫ് കുര്യൻ എല്ലാ വകുപ്പുകളിൽനിന്നും അനുമതി വാങ്ങിയിരുന്നു.
കന്തസാമി ബോയൻ അട്ടപ്പാടിയിലെ ജന്മി ആയതിനാൽ അദ്ദേഹത്തിൽനിന്ന് ഭൂമി ഏറ്റെടുത്തതിനാൽ ഭൂമിക്ക് മേൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ല എന്നാണ് നഞ്ചിയമ്മയുടെ അഭിഭാഷകൻ ദിനേശിന്റെ വാദം. നഞ്ചിയമ്മയുടെ കുടുംബഭൂമിയായ മൂന്നേക്കർ ഇപ്പോഴും സർക്കാറിന്റെ കൈവശമുണ്ട്. അത് ലാൻഡ് ബോർഡ് മിച്ചഭൂമിയായി ഏറ്റെടുത്തതാണ്. നിവാസിയുടെ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാൻ കഴിയില്ല എന്നതിനാൽ മുഴുവൻ ഭൂമിയും നഞ്ചിയമ്മക്ക് വിട്ടുകൊടുക്കണമെന്ന് അഡ്വ. ദിനേശ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.