ആലപ്പുഴ: അനുവാദമില്ലാതെ കടന്നെത്തിയ ഉദ്യോഗസ്ഥർ അടുക്കളയിലെ അടുപ്പുകല്ലു നീക്കിയാണ് വിധവയായ തങ്കമ്മയുടെ ഒറ്റമുറി ഷെഡിൽ സിൽവർ ലൈൻ മഞ്ഞക്കുറ്റി സ്ഥാപിച്ചത്. കൊഴുവല്ലൂരുക്കാർക്ക് ഇത് സങ്കടക്കാഴ്ചയായിരുന്നു. ഇതിനുപിന്നാലെ പരിസരവാസികളടക്കം ഒത്തുചേർന്ന് ജനകീയ പ്രതിഷേധത്തിന്‍റെ തിരിനാളമുയർത്തി.
പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വാഴക്കുല ലേലം നടത്തിയും പിരിവെടുത്തും തങ്കമ്മക്കായി പുതിയ വീട് നിർമിച്ചുനൽകി. 2024 ഫെബ്രുവരി 24നായിരുന്നു പാലുകാച്ചൽ. രണ്ടുവർഷം പിന്നിട്ടപ്പോഴാണ് കാലം കാത്തുവെച്ച നിയോഗം പോലെ ഇടതുസർക്കാറിന്‍റെ വിവാദ പദ്ധതിയായ സിൽവർലൈൻ അതിവേഗ റെയിൽപദ്ധതി പിൻവലിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രഖ്യാപനം. ഈ ആഹ്ലാദം പങ്കിടാൻ ജനപ്രതിനിധികളും സമരസമിതി പ്രവർത്തകരും തങ്കമ്മയുടെ വീടിന്‍റെ പരിസരത്ത് ഒത്തുചേർന്നു.
മുൻമന്ത്രി സജി ചെറിയാന്‍റെ നാടായ കൊഴുവല്ലൂരിൽ 2022 മാർച്ച് 14നായിരുന്നു സംഭവം. മൂന്ന് സെൻറ് ഭൂമിയിലെ കൂരയിലേക്ക് ഇരച്ചുകയറി അടുപ്പിൽ കല്ലിട്ടപ്പോൾ 69കാരി മുളക്കുഴ കൊഴുവല്ലൂർ കിഴക്കേമോടിയിൽ തങ്കമ്മ വാവിട്ട് നിലവിളിച്ചു. കരഞ്ഞുതളർന്ന അവരെ വനിത പൊലീസുകാർ താങ്ങിയെടുത്താണ് കൊണ്ടുപോയത്. മഞ്ഞക്കുറ്റിയിട്ട ആ ദിവസം കൊഴുവല്ലൂർക്കാർക്ക് മറക്കാനാവില്ല. സ്ത്രീകളടക്കമുള്ളവരെ വലിച്ചിഴച്ചും മൃഗീയമായി മർദിച്ചുമാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്.
രമേശ് ചെന്നിത്തല എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ കുറ്റി പിഴുതതും പിന്നീട് സജി ചെറിയാന്റെ നേതൃത്വത്തിൽ സി.പി.എമ്മുകാർ വീണ്ടും നാട്ടിയതും ചർച്ചയായിരുന്നു. അന്ന് മന്ത്രിയായിരുന്ന സജി ചെറിയാൻ പുതിയ വീട് വാഗ്ദാനം നൽകിയാണ് മടങ്ങിയത്. അത് പാലിക്കാതെ വന്നതോടെയാണ് കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകിയത്. 2023 ഒക്ടോബർ 19ന് നിലവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നത്തിലയാണ് വീടിന് തറക്കല്ലിട്ടത്.
പ്രതിഷേധത്തിന്‍റെ ഭാഗമായി കല്ലിട്ട പ്രദേശങ്ങളിൽ നട്ട വാഴക്കുലകൾ വെട്ടി ലേലം നടത്തിയാണ് പണം സമാഹരിച്ചത്. അന്നത്തെ മന്ത്രി സജി ചെറിയാന്‍റെ വാർഡിൽ നടന്ന ലേലത്തിൽ ഒരു കുലക്ക് 60,000 രൂപയും കൊഴുവല്ലൂരിനിന്ന് 80,000 രൂപയും കിട്ടിയത് ജനകീയ സമരത്തിന്‍റെ വിജയം കൂടിയായിരുന്നു. വിവിധയിടങ്ങളിൽനിന്ന് കുലവിറ്റ് മാത്രം കിട്ടിയ 3,15,000 രൂപയും സുമനസ്സുകളുടെ സഹായവും കൂടി ചേർന്നപ്പോൾ കിട്ടിയത് 7,90,000 രൂപ. ഇതുഉപയോഗിച്ച് നിർമിച്ച രണ്ടു മുറിയും ഹാളും അടുക്കളും ഉൾക്കൊള്ളുന്ന വീട്ടിൽ തങ്കമ്മയും മകനുമാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.