സിൽവർ ലൈൻ: അധികാരവാശിക്ക് അതിവേഗ തിരുത്ത്

തിരുവനന്തപുരം: അടുക്കളയിൽ മഞ്ഞക്കുറ്റി സ്ഥാപിച്ചും പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയും വികസനം അടിച്ചേൽപ്പിക്കാനുള്ള അധികാരനീക്കത്തിനുള്ള ജനകീയ തിരുത്താണ് സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭവും പദ്ധതി റദ്ദാക്കലും.

സിൽവർ ലൈൻ പ്രായോഗികമല്ലെന്നും സാമ്പത്തിക മാതൃകയും വികസന മാതൃകയും സംസ്ഥാനത്തിന് അനുയോജ്യമല്ലെന്നും തുടക്കത്തിൽതന്നെ ഇടതു പരിസ്ഥിത പ്രവർത്തകരിൽ നിന്നടക്കം അഭിപ്രായമുയർന്നിട്ടും അതൊന്നും മുഖവിലക്കെടുക്കാതെ പിണറായി സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. അധികാരമാറ്റം ഈ ജനവികാരത്തിന്‍റെ കൂടി പ്രതിഫലമായിരുന്നെങ്കിലും രണ്ടാം മന്ത്രിസഭ തീരുമാനത്തിൽ തിളങ്ങിയത് ജനാഭിലാഷമാണ്. കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെയാണ് പൊലീസിനെ ഉപയോഗിച്ച് ഭൂമിയേറ്റെടുക്കൽ നീക്കം നടത്തിയത്.

കണക്കിൽ പിഴച്ചു; പണം കണ്ടെത്തലും പാളി

സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്ക് പങ്കാളിത്തമുള്ള കേരള റെയിൽ ഡവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിനായിരുന്നു (കെ-റെയിൽ ) നിർമാണ ചുമതല. സ്റ്റാൻഡേഡ് ഗേജിൽ അഞ്ച് വർഷംകൊണ്ട് പൂർത്തിയാക്കൽ ലക്ഷ്യമിട്ട് രൂപകൽപന ചെയ്ത പാതക്കായി 63000-64000 കോടിയാണ് കെ-റെയിൽ ചെലവ് കണക്കാക്കിയത്. ജൈക്ക, എ.ഡി.ബി, എ.ഐ.ഐ.ബി (ഏഷ്യൻ ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെൻറ് ബാങ്ക്), ജർമൻ ബാങ്കായ കെ.എസ്.ഡബ്ല്യൂ എന്നിവയിൽനിന്ന് 33,700 കോടി വായ്പയെടുക്കാനായിരുന്നു തീരുമാനം. 63,000 കോടിയാണ് സർക്കാർ പ്രതീക്ഷിക്കുന്നതെങ്കിലും യഥാർഥ ചെലവ് 1.24 ലക്ഷം കോടിയാകുമെന്ന നിതി ആയോഗ് കണക്ക് കാര്യങ്ങളെ വീണ്ടും സങ്കീർണമാക്കി.

ഡി.പി.ആർ അപൂർണമാണെന്നതായിരുന്നു മറ്റൊരു പ്രശ്നം. സിൽവർലൈനിന് റെയിൽവേ ഭൂമി വിട്ടുകിട്ടൽ നിർണായകമാണെന്നിരിക്കെ, ഡി.പി.ആറിലെ സംശയങ്ങൾ ദുരീകരിക്കാൻ 2021 ജൂലൈ 11നും 2021 ആഗസ്റ്റ് എട്ടിനും 2021 ഒക്ടോബർ 22നും 2022 മേയ് അഞ്ചിനുമടക്കം അഞ്ചുതവണ വിവരങ്ങളാരാഞ്ഞ് കത്തയച്ചിട്ടും കെ-റെയിലിന് കൃത്യമായ മറുപടിയുണ്ടായില്ല. പാരിസ്ഥിതികാഘാത പഠന റിപ്പോർട്ട് പുറത്തുവിടാതെയും ഒളിച്ചു കളിച്ചു.

മറുഭാഗത്ത് സമരസമിതികൾ 11 ജില്ലകളിലും ശക്തമാകുകയും 250ഓളം യൂനിറ്റ് കമ്മിറ്റികളായി കരുത്താർജ്ജിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാമിടയിലും സ്വപ്ന പദ്ധതിയായ സിൽവർ ലൈനിൽ ഇടതുസർക്കാർ ഉറച്ചു നിന്നെങ്കിലും ശക്തമായ ജനരോഷവും ഒപ്പം കേന്ദ്രാനുമതി ലഭിക്കാത്തതും വായ്പകളുടെ വഴിയടഞ്ഞതുമടക്കം പ്രതികൂല സാഹചര്യങ്ങൾ കനത്തതോടെയാണ് വീണ്ടുവിചാരം തുടങ്ങിയത്.

തൃക്കാക്കരയിലെ ജനവിധി ഇതിന് പ്രേരകവുമായി. വികസനവാദികളും വികസനവിരുദ്ധരും തമ്മിലെ പോരാട്ടമെന്ന നിലയിൽ വഴിമാറിയ തെരഞ്ഞെടുപ്പാണിത്. അവിടെ എൽ.ഡി.എഫിനേറ്റ പരാജയം സിൽവർ ലൈനിനെതിരായ ജനകീയ വിധിയെഴുത്തായി വിലയിരുത്തപ്പെട്ടു. സിൽവർ ലൈനിന് പകരം പുതിയ അതിവേഗ പാത നിർദേശവുമായി കേന്ദ്രത്തെ സമീപിച്ചതോടെയാണ് സിൽവർ ലൈനിൽനിന്നുള്ള പിന്മാറ്റം പ്രകടമായത്. അപ്പോഴും സർക്കാർ പരസ്യമായി സമ്മതിച്ചില്ല. വിജ്ഞാപനം നിലനിൽക്കുന്നതിനാൽ ഭൂഉടമകൾ വലിയ പ്രതിസന്ധിയിലാവുകയും ചെയ്തു.

ഉത്തരമില്ലാത്ത 56 കോടി

ഡി.പി.ആർ മുതൽ കല്ലിടൽ വരെ ചെലവിട്ടത് കോടികളാണ്. പ്രാരംഭപ്രവർത്തനങ്ങൾക്കായി 56.36 കോടി രൂപ ചെലവഴിച്ചെന്നാണ്ഒടുവിലെ കണക്ക്. കൺസൾട്ടൻസി ഫീസുകൾ, വിവിധതരം സാങ്കേതിക സർവേകൾ, ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ഓഫിസ് സംവിധാനങ്ങൾ, അതിരടയാള കല്ലുകളിടൽ എന്നീ ഇനങ്ങളാണ് തുക ചെലവിട്ടതിൽ ഏറെയും.

ജനവികാരം എതിരായതോടെ ബോധവത്കരണത്തിനും അഭിപ്രായ സമന്വയത്തിനും എല്ലാ ജില്ലകളിലും ‘ജനസമക്ഷം സിൽവർലൈൻ’ എന്ന പേരിൽ പൗരപ്രമുഖരെ വിളിച്ച് പ്രത്യേക കൺവെൻഷനുകളും നടത്തി. ഇതിനും ലക്ഷങ്ങൾ ചെലവഴിച്ചു. ഡി.പി.ആറിന് മാത്രം ചെലവ് 29 കോടിയാണ്. പദ്ധതിക്കായി 1,198 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ 11 ജില്ലകളിലായി പ്രത്യേക റവന്യൂ യൂനിറ്റുകൾ സ്ഥാപിച്ച് 205ഓളം റവന്യൂ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇതിനായി 16.75 കോടി റവന്യൂ വകുപ്പിന് കൈമാറി. കല്ലിടൽ പ്രക്രിയയ്ക്ക് മാത്രം 81 ലക്ഷം ചെലവായി. എന്നാൽ, 350ലേറെ കല്ലുകൾ സമരക്കാർ പിഴുതെറിഞ്ഞു. സിൽവർ ലൈൻ പാതയുടെ ഏകദേശം 300 കിലോമീറ്റർ ഭാഗം എംബാങ്ക്മെന്റുകൾക്ക് മുകളിലൂടെയാണ് വിഭാവനം ചെയ്തത്.

പ്രധാന ചെലവുകൾ

ഡി.പി.ആർ                                                                                              29.29 കോടി

ഭൂമിയേറ്റെടുക്കൽ യൂനിറ്റുകൾ                                                     16.75 കോടി

ലിഡാർ എരിയൽ സർവേ                                                                2 കോടി 

ഹൈഡ്രോഗ്രാഫിക് - ടോപ്പോഗ്രാഫിക് സർവേ                  14.6 ലക്ഷം

മണ്ണ് പരിശോധന                                                                                   75 ലക്ഷം

ഭൂഗർഭ ഘടന പഠനം                                                                            10 ലക്ഷം

പാരിസ്ഥിതികാഘാത പഠനം (റാപ്പിഡ്)                                    10 ലക്ഷം

വിശദ പരിസ്ഥിതിക പഠനം (ഡിറ്റൈയിൽഡ്)                     40 ലക്ഷം

അതിരടയാള കല്ലുകൾ സ്ഥാപിക്കൽ                                       81 ലക്ഷം

റൈഡർഷിപ്പ് ഫോർകാസ്റ്റ് സർവേ                                            23 ലക്ഷം

അഡീഷനൽ റീഇംബേഴ്സ്‌മെന്റ് (2025)                                        5.15 കോടി

Tags:    
News Summary - Silver Line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.