സിദ്ദിഖ് വധം: രണ്ട് പേർ അറസ്റ്റിൽ; ഒരാൾ കൂടി വിദേശത്തേക്ക് കടന്നു
മഞ്ചേശ്വരം: പ്രവാസിയായ പുത്തിഗെ മുഗു റോഡിലെ നസീമ മൻസിലിൽ അബൂബക്കർ സിദ്ദീഖി (32) നെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റു ചെയ്തു. മഞ്ചേശ്വരം ഉദ്യാവരിലെ അബ്ദുൽ അസീസ് (37), അബ്ദുൽ റഹീം (36) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മർദനത്തിനിടയിൽ കൊല്ലപ്പെട്ട സിദ്ധീഖിനെ ബന്തിയോട് സ്വകാര്യ ആശുപത്രിയിൽ കാറിൽ കൊണ്ട് വന്ന ശേഷം ഉപേക്ഷിച്ച രണ്ട് പേരിൽ ഒരാളാണ് അറസ്റ്റിലായ അബ്ദുൽ അസീസ്. കൊലക്ക് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായം ചെയ്ത സംഭവത്തിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്.
സിദ്ധീഖിന്റെ കൊലയിൽ പത്ത് പേർ നേരിട്ട് പങ്കാളികളായതായും ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ എന്നീ സംഭവങ്ങളിലായി ആകെ 15 പ്രതികൾ കേസിൽ ഉൾപെട്ടിട്ടുണ്ടെന്നു അന്വേഷണ സംഘ തലവനായ ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ പറഞ്ഞു.
അതേ സമയം, കേസിൽ പ്രതിയായ മറ്റൊരാൾ കൂടി വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഷാഫി ആണ് കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടന്നതെന്നാണ് സൂചന. സിദ്ദീഖിനെ ക്രൂരമായി മർദ്ധിച്ചതിൽ പ്രധാനിയാണ് ഷാഫി എന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്. ഇയാൾ നെഞ്ചിൽ ചവിട്ടിയത് മൂലമാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് റയീസ് തിങ്കളാഴ്ച ദുബായിലേക്ക് കടന്നിട്ടുണ്ട്. കേസിൽ ആറോളം പേർ പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.