തിരുവനന്തപുരം: സിദ്ധാര്‍ഥന്‍റെ മരണത്തിന് പിന്നിലെ യഥാർഥി പ്രതികളെ കണ്ടെത്തുന്നതിലുള്ള പൊലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം. മാര്‍ച്ച് രണ്ട് ശനിയാഴ്ച കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും. എസ്.എഫ്.ഐ എന്ന കിരാത സംഘടനയുടെ ക്രൂരതയുടെ പേരില്‍ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. സിദ്ധാര്‍ഥിനെ മരണത്തിലേക്ക് തള്ളിവിട്ട യഥാർഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശക്തമായ ശിക്ഷ നല്‍കണമെന്നും ടി.യു. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഫെബ്രുവരി 18നാണ് ബി.വി.എസ്‍സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായവരെല്ലാം എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അടക്കമുള്ള ഭാരവാഹികളും, കോളജ് യൂനിയൻ പ്രസിഡന്‍റ് അടക്കമുള്ളവരുമാണ്.
പൊലീസ് പട്ടിക പ്രകാരം 18 പേരാണ് കേസിലെ പ്രതികൾ. ഇതിൽ പത്തു പേർ അറസ്റ്റിലായി. കേസിൽ ഇനി എട്ടു പേരെ കൂടി പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.