എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിർമാണോദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിക്കുന്നു. മേയർ വി.കെ. മിനിമോൾ, ഹൈബി ഈഡൻ എം.പി, ഡി.ജെ. വിനോദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ ദീപക് ജോയ് എന്നിവർ സമീപം
കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് ഇപ്പോൾ പ്രയാസങ്ങളൊന്നുമില്ലെന്നും കോർപറേഷൻ രക്ഷപ്പെടുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബസ് സ്റ്റേഷനുകൾ പണിത കാലഘട്ടമാണെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഉദ്ഘാടനവും എറണാകുളം കാരിക്കാമുറിയിൽ നിർമിക്കുന്ന പുതിയ സ്റ്റാൻഡിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച സൗകര്യങ്ങളോടെയണ് സ്റ്റാൻഡ് നവീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്റ്റാൻഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധ്യമായതിന്‍റെ പരമാവധി ചെയ്തിട്ടുണ്ട്. എന്നാൽ, സമീപത്ത് ഉയർന്ന റോഡുള്ളതിനാൽ കനത്ത മഴ ചെയ്താൽ വെള്ളം കയറില്ല എന്ന് ഉറപ്പ് പറയാനാവില്ല. സ്റ്റാൻഡ് ശുചീകരണം കരാർ നൽകും.
കുടുംബങ്ങളടക്കം കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത് വർധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദീർഘദൂര യാത്രയിൽ ബസുകൾ മികച്ച ഹോട്ടലുകൾക്ക് മുന്നിൽ നിർത്താൻ സംവിധാനമൊരുക്കി. ഇതിനായി എല്ലാ സൗകര്യങ്ങളുമുള്ള 72 ഹോട്ടലുകൾ കണ്ടെത്തി. മൂന്ന് മാസത്തിലൊരിക്കൽ കെ.എസ്.ആർ.ടി.സി സംഘം ഈ ഹോട്ടലുകളിൽ പരിശോധന നടത്തും.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഡി.എ നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി കോർപറേഷൻ ഓഫിസിന് മുന്നിൽ കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചതായും നഗരത്തിലെ ഉൾപ്രദേശങ്ങളിലേക്ക് ബസുകൾ നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ടി.ജെ. വിനോദ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും ബി.പി.സി.എലിന്റെയും ജിയോജിത്തിന്റെയും സി.എസ്.ആർ ഫണ്ടും ഉപയോഗിച്ചാണ് സ്റ്റാൻഡ് നവീകരിച്ചത്. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എം.പി, കൊച്ചി മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, വാർഡ് കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. പി.എസ്. പ്രമോജ് ശങ്കർ, പി.ഡബ്ല്യു.ഡി എ.ഇ ഇ. ബഷീർ, ബി.പി.സി.എൽ പ്രതിനിധി സുജിത്ത്, ജിയോജിത്ത് സി.എം.ഡി സി.ജെ. ജോർജ്, ഹരിത മിഷൻ ജില്ല കോഓഡിനേറ്റർ എസ്. രഞ്ജിനി, എറണാകുളം അസി. ട്രാൻസ്പോർട്ട് ഓഫിസർ എ. അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.