കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി 3 ൽ നിന്ന് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ ഈ ആവശ്യം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
കേസിൽ സെഷൻസ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. പിന്നീട് ഹൈക്കോടതിയാണ് പ്രതികളുടെ ജാമ്യം പുനസ്ഥാപിച്ചത്. തുടർന്നാണ് അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ, മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രതികൾ ഹർജി നൽകിയത്. വിചാരണ കോടതി പ്രോസിക്യൂഷന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നായിരുന്നു പ്രതികളുടെ ആരോപണം. കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതികൾ മനപ്പൂർവം ശ്രമിക്കുന്നതായും ആരോപണമുണ്ട്.
2018 ഫെബ്രുവരി 12ന് സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോഴാണ് ഷുഹൈബിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തുന്നത്. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളാണ് കേസിലുള്ളത്. കേസ് വലിയ രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരുന്നു. കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരം മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.