ഷിരൂർ: അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും; തിരച്ചിൽ നടത്തുക ഈശ്വർ മാൽപെവും സംഘവും
മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂർ- അങ്കോള ദേശീയ പാതയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുൻ അടക്കമുള്ളവർക്കായുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും. രാവിലെ എട്ടു മണിയോടെ ഈശ്വർ മാൽപെവും സംഘവുമാണ് ഗംഗാവാലി പുഴയിൽ തിരച്ചിൽ നടത്തുക. നാവികസേന അംഗങ്ങളും തിരച്ചിലിനിറങ്ങുമെന്ന് ഉത്തര കന്നട ജില്ല കലക്ടർ ലക്ഷ്മി പ്രിയ അറിയിച്ചിട്ടുണ്ട്.
ഉത്തര കന്നട ജില്ലയിലെ ഷിരൂർ അങ്കോള ദേശീയ പാതയിൽ കഴിഞ്ഞ മാസം 16ന് മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുൻ, തമിഴ്നാട് സ്വദേശിയായ ടാങ്കർ ഡ്രൈവർ ലോകേഷ്, ജഗന്നാഥ് എന്നീ മൂന്നു പേരെയും ലോറിയെയും കണ്ടെത്താനാണ് ഇന്നലെ തിരച്ചിൽ പുനരാരംഭിച്ചത്. ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്ത നിവാരണസേന അംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു. തിരച്ചിൽ കോഓഡിനേറ്റ് ചെയ്യാൻ കാർവാർ എം.എൽ.എ സതീഷ് സെയ്‍ലും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫും രംഗത്തുണ്ട്.
ഇന്നലെ ഗംഗാവാലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോറിയിലെയും ടാങ്കറിലെയും ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അർജുൻ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തിൽപെട്ട ടാങ്കറിലെ രണ്ടു ഭാഗങ്ങളുമാണ് കണ്ടെടുത്തത്.
ഒരു മണിക്കൂർ നടത്തിയ തിരച്ചിലിനിടെ മൂന്ന് വസ്തുക്കൾ പുഴക്കടിയിൽ നിന്നാണ് വീണ്ടെടുത്തത്. കരയിൽ നിന്ന് 100 അടി അകലെ 35 മീറ്റർ ആഴത്തിൽ നിന്നാണ് ജാക്കി കണ്ടെത്തിയത്. ഇത് തന്റെ ലോറിയുടേതു തന്നെയാണെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.