'കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളോട് യോജിക്കാനാകില്ല; വിമർശനത്തിന്റെ മറവിൽ ഇസ്‌ലാമോഫോബിയ പാടില്ല': ജി.ഐ.ഒ
വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ പരിമിതപ്പെടുത്തുന്ന തരത്തിലുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്ന് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) സംസ്ഥാന പ്രസിഡന്റ് ശിഫാന. മനുഷ്യനെന്ന നിലയിൽ സ്ത്രീക്കും പുരുഷനും തുല്യമായ അന്തസ്സും സാമൂഹിക-സാമ്പത്തിക അവകാശങ്ങളും നൽകുന്ന ദർശനമാണ് ഇസ്‌ലാമെന്നും, അതിന് വിരുദ്ധമായ പരമ്പരാഗത പ്രസ്താവനകൾ ഇസ്‌ലാമിക പ്രമാണങ്ങളുടെ വിശാലമായ കാഴ്ചപ്പാടിന് നിരക്കുന്നതല്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
'ധാർമികതയും മാന്യതയും കാത്തുസൂക്ഷിച്ചുകൊണ്ട് സ്ത്രീകൾ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിൽ സജീവമായി ഇടപെട്ടിട്ടുണ്ടെന്നത് ഇസ്‌ലാമിക ചരിത്രം സാക്ഷ്യപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. ഹിജാബ് എന്നത് സ്ത്രീയെ സമൂഹത്തിൽനിന്ന് അകറ്റിനിർത്താനോ വീട്ടിലിരുത്താനോ ഉള്ള ചട്ടമല്ല, മറിച്ച് അവളുടെ മാന്യതയും സ്വകാര്യതയും സംരക്ഷിച്ചുകൊണ്ട് പൊതുജീവിതത്തിൽ ഉത്തരവാദിത്തമുള്ള വ്യക്തിയായി ഇടപെടാനുള്ള ആഹ്വാനമാണ്' - ശിഫാന വ്യക്തമാക്കി.
അതേസമയം, പ്രസ്താവനയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ കാന്തപുരത്തിനെതിരെ നടത്തുന്ന അതിരുകടന്ന വിദ്വേഷ പ്രചരണങ്ങൾ തികഞ്ഞ ഇസ്ലാമോഫോബിയയാണെന്ന് ജി.ഐ.ഒ നേതാവ് ചൂണ്ടിക്കാട്ടി. ഈ അധിക്ഷേപങ്ങൾ കാന്തപുരം എന്ന വ്യക്തിയിലോ അദ്ദേഹത്തിൻ്റെ പ്രസ്താവനകളിലോ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. മറിച്ച് ഇസ്‌ലാമിക മൂല്യങ്ങളെയും ആചാരങ്ങളെയും പൊതുസമൂഹത്തിൽ അധിക്ഷേപിക്കാനുള്ള അവസരമായി ഇത്തരം സന്ദർഭങ്ങളെ ഉപയോഗപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണിതെന്നും, ഇത് ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.