മൂന്നിയൂർ സിപി ഭവനിലെ അധ്യാപകർ
‘സീപീസ് ഭവനിൽ' അധ്യാപനം കുടുംബകാര്യം
തിരൂരങ്ങാടി: ഒരു വീട്ടിലെ പത്ത് അംഗങ്ങൾ. പത്തുപേരും അക്ഷരവെളിച്ചം പകരുന്ന അധ്യാപകർ. അതിൽ ആറുപേർ ദീർഘകാലത്തെ ഔദ്യോഗിക സേവനത്തിനു ശേഷം പടിയിറങ്ങി. നാലുപേർ ഇന്നും ക്ലാസ് മുറികളിൽ അറിവു പകരുന്നത് തുടരുന്നു. അധ്യാപക ദിനത്തിൽ വേറിട്ടൊരു മാതൃകയാവുകയാണ് മൂന്നിയൂർ വെളിമുക്കിലെ 'സീപീസ് ഭവൻ' എന്ന അധ്യാപക കുടുംബം.
തലമുറകളായി വിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യമാണ് ഈ കുടുംബത്തെ നാടിന് പ്രിയങ്കരമാക്കുന്നത്. മാതാപിതാക്കളിൽ നിന്ന് തുടങ്ങിയ അധ്യാപന പാരമ്പര്യം മക്കളും മരുമക്കളും ഏറ്റെടുക്കുകയായിരുന്നു. ആഗ്രഹം പൂവണിയിച്ച പിതൃസ്മരണ മൂന്നിയൂർ പഞ്ചായത്തിൽ വെളിമുക്ക് വി.ജെ. പള്ളി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച പരേതനായ സി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെയും ഇതേ സ്കൂളിൽ അധ്യാപികയായിരുന്ന സി. ആയമ്മ ടീച്ചറുടെയും സേവനവഴിയിൽ നിന്നാണ് ഈ ചരിത്രത്തിന്റെ തുടക്കം.
ക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണെന്ന് ഉറച്ചുവിശ്വസിച്ച അബ്ദുറഹിമാൻ മാസ്റ്ററുടെ ആഗ്രഹമായിരുന്നു മക്കളെയെല്ലാം അധ്യാപകരാക്കുക എന്നത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ നാലു മക്കളും പിന്നീട് മരുമക്കളും അധ്യാപനവൃത്തി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. സി.പി. അബ്ദുറഹിമാൻ മാസ്റ്റർ മൂന്ന് തവണ മൂന്നിയൂർ പഞ്ചായത്ത് അംഗവും ഒരു തവണ ആക്ടിങ് പ്രസിഡന്റും ആയിട്ടുണ്ട്. ആയമ്മ ടീച്ചർ രണ്ട് തവണ പഞ്ചായത്ത് അംഗവുമായിരുന്നു.
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചവർ:
- പരേതനായ സി.പി. അബ്ദുറഹിമാൻ മാസ്റ്റർ (വി.ജെ. പള്ളി എച്ച്.എം)
- സി. ആയമ്മ ടീച്ചർ (വി.ജെ. പള്ളി സ്കൂൾ)
- ഡോ. എ.കെ. അബ്ദുൾ ഗഫൂർ (മൂത്ത മകൾ സക്കീനയുടെ ഭർത്താവ് - കൊണ്ടോട്ടി ഗവ. കോളേജ് പ്രിൻസിപ്പൽ)
- സി.പി. സക്കീന (മൂത്ത മകൾ - എം.എച്ച്.എസ്. മൂന്നിയൂർ)
- സി.പി. യൂനുസ് (മൂത്ത മകൻ - കോഴിക്കോട് റഹ്മാനിയ വി.എച്ച്.എസ്.എസ്)
- കെ. മുഹമ്മദ് ഷാഫി (ഇളയ മകൾ നാദിറയുടെ ഭർത്താവ് - എടരിക്കോട് പി.കെ.എം. എച്ച്.എസ്.എസ് പ്രിൻസിപ്പൽ)
സേവനം തുടരുന്ന നാലുപേർ
- ഡോ. സി.പി. മുനീർ (ഇളയ മകൻ - മീഞ്ചന്ത ഗവ. ആർട്സ് & സയൻസ് കോളേജ് കെമിസ്ട്രി വിഭാഗം തലവൻ)
- സി.പി. മുനീറ (യൂനുസിന്റെ ഭാര്യ - വെളിമുക്ക് വി.ജെ. പള്ളി സ്കൂൾ)
- എം.പി. റസീന (ഡോ. മുനീറിന്റെ ഭാര്യ - വെളിമുക്ക് വി.ജെ. പള്ളി സ്കൂൾ)
- സി.പി. നാദിറ (ഇളയ മകൾ - വെളിമുക്ക് വി.ജെ. പള്ളി സ്കൂൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.