ശശി തരൂർ എം.പി

‘കേരളത്തിന് ഇനി വേണ്ടത് നവജീവനും നയമാറ്റവും’; സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമെന്ന് ശശി തരൂർ എം.പി

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് വ്യക്തമായ ലീഡ് നിലനിർത്തുന്നതിനിടെ, സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ച് നിർണ്ണായക പ്രതികരണവുമായി ശശി തരൂർ എം.പി. കേരളത്തിന് ഇപ്പോൾ വേണ്ടത് കേവലം ഒരു ഭരണമാറ്റമല്ല, മറിച്ച് സംസ്ഥാനത്തിന്റെ സമഗ്രമായ നവീകരണമാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് 40ലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്ന സാഹചര്യത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.

സംസ്ഥാനത്ത് ഇപ്പോൾ നേതൃസ്ഥാനത്തേക്ക് നിരവധി മത്സരാർഥികളുണ്ടെന്ന കാര്യം ശരിയാണെന്ന് പറഞ്ഞ തരൂർ എന്നാൽ വ്യക്തികളേക്കാൾ ഉപരിയായി ഇപ്പോൾ പ്രസക്തം ഭരണമാറ്റമാണെന്ന് ചൂണ്ടിക്കാട്ടി. ‘സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണം, നയങ്ങളിൽ കാതലായ മാറ്റം വരണം. കേരളത്തിന്റെ പുനരുജ്ജീവനമാണ് ലക്ഷ്യം വെക്കേണ്ടത്’ തരൂർ പറഞ്ഞു. നിലവിലെ സർക്കാർ പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ സംസ്ഥാനത്തെ തകർച്ചയിലേക്കാണ് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന് തരൂർ ഓർമിപ്പിച്ചു. പുതിയതായി അധികാരത്തിൽ വരുന്ന സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. തന്റെ വികസന കാഴ്ചപ്പാടുകളും ആശയങ്ങളും പുതിയ സർക്കാരിന് ഗുണകരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തെ വീണ്ടും ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. നിക്ഷേപങ്ങൾ വർധിക്കുന്നതിലൂടെ മാത്രമേ നമ്മുടെ യുവാക്കൾക്ക് സംസ്ഥാനത്തിനുള്ളിൽ തന്നെ തൊഴിൽ ഉറപ്പാക്കാൻ സാധിക്കൂ.

കേരളത്തിൽ അവസരങ്ങളില്ലെന്ന് തോന്നി യുവാക്കൾ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് തടയേണ്ടതുണ്ട്. ഇതിനായി സാമ്പത്തിക പരിഷ്കരണങ്ങളും നിക്ഷേപങ്ങൾ കേന്ദ്രീകരിച്ചുള്ള വളർച്ചയും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ യു.ഡി.എഫ് കൈവരിച്ച മുന്നേറ്റം കോൺഗ്രസ് കേന്ദ്രങ്ങളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. തരൂരിന്റെ പ്രതികരണം കൂടി വന്നതോടെ, വികസനത്തിലും സാമ്പത്തിക പരിഷ്കരണത്തിലും ഊന്നിയുള്ള ഒരു പുതിയ ഭരണക്രമമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്.

Tags:    
News Summary - Shashi Tharoor calls for 'change of government' as Congress leads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.