വി. ശിവൻ കുട്ടി
തിരുവനന്തപുരം: തിരുവനന്തുരത്ത് വാർത്താ സമ്മേളനം നടത്തുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ തേടി സ്കൂൾ വിദ്യാർഥിയുടെ പരാതി. മാധ്യമ പ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു മന്ത്രിയുടെ ഫോണിലേക്ക് വലിയൊരു പരാതിയുമായി ഏഴാം ക്ലാസുകാരന്റെ വിളിയെത്തുന്നത്. ഫോൺ എടുത്ത ഉടൻ അങ്ങേത്തലക്കൽ പരിചയപ്പെടുത്തൽ.
‘ഹലോ മന്ത്രിയല്ലേ.. ഇത് കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിൽ നിന്നാണേ..’
മോന്റെ പേര് എന്തെന്ന് മന്ത്രി, മുഹമ്മദ് ഫർഹാൻ എന്ന് മറുപടി.
ആരെയാണ് വിളിച്ചതെന്നായി മന്ത്രി.. ‘കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയല്ലേ എന്ന് മറുപടി’. -വിദ്യാഭ്യാസ തൊഴിൽ മന്ത്രിയെന്ന് മന്ത്രിയുടെ തിരുത്ത്.
എന്താണ് വിളിച്ചതെന്നായി മന്ത്രി.
പിന്നാലെ, ഫോണിന്റെ മറുതലക്കൽ കുട്ടി പരാതിയുടെ കെട്ടഴിച്ചു. ക്രിസ്മസ് അവധിക്കാലത്ത് സ്കൂളിൽ ക്ലാസ് എടുക്കുന്നുവെന്നായി മുഹമ്മദ് ഫർഹാൻ.
പിന്നാലെ, മകന്റെ കൈയിൽ നിന്നും ഫോൺ വാങ്ങിയ മാതാവ് യു.എസ്.എസിന്റെ ക്ലാസാണെന്നും, കുറച്ചു സമയം മാത്രമേ എടുക്കുന്നുള്ളൂവെന്നും മന്ത്രിയോട് വിശദീകരിച്ചു. കളിക്കാൻ വേണ്ടിയാണ് മകൻ പരാതിപറഞ്ഞതെന്നും പറഞ്ഞതോടെ, അമ്മയുടെ താൽപര്യം ക്ലാസ് എടുക്കണമോയെന്നായി മന്ത്രിയുടെ ചോദ്യം.
പിന്നീട് മകന് ഫോൺ നൽകൂവെന്നായി മന്ത്രി.
ഫോൺവാങ്ങിയ വിദ്യാർത്ഥി ഒരു അപേക്ഷയും നടത്തി. ‘സ്കൂളിൽ എന്റെ പേര് പറയരുതേ...’ എന്നായി. അപേക്ഷ മന്ത്രിയെയും, വാർത്താസമ്മേളന ഹാളിനെയും ചിരിപ്പിച്ചു. അവധിക്കാലത്ത് കളിക്കുകയും, എന്നാൽ, നന്നായി പഠിക്കണമെന്നും ഉപദേശിച്ച മന്ത്രി മാതാവിനോടും സംസാരിച്ചു.
അവധിക്കാലത്ത് കുട്ടികൾ നന്നായി കളിക്കണമെന്നും, എപ്പോഴും ട്യൂഷനെടുത്ത് ബുദ്ധിമുട്ടിക്കരുതെന്നും, പഠനത്തിൽ ശ്രദ്ധിക്കണമെന്നും മന്ത്രി മാതാവിനെയും ഉപദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.