ഇനി കെ. സ്മാർട്ട് കോർപറേഷൻ
കോഴിക്കോട്: സേവനങ്ങൾ കടലാസ് രഹിതമാകുന്ന കെ. സ്മാർട്ട് പദ്ധതി കോഴിക്കോട് കോർപറേഷനിൽ ബുധനാഴ്ചമുതൽ തുടങ്ങും. ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയറാണ് കെ. സ്മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റിവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ).
ജനുവരി മൂന്നുമുതൽ ഓൺലൈൻ സംവിധാനം ഒരുങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കോർപറേഷൻ സംവിധാനങ്ങൾ പൂർണമായി ഡിജിറ്റലാകാത്തതിനാൽ വിവിധ ഘട്ടമായാണ് കെ. സ്മാർട്ടിലേക്ക് കടക്കുക. മൂന്ന് മാസത്തിനകം പൂർണമായി മാറാനാകുമെന്നാണ് പ്രതീക്ഷ. ഫെസിലിറ്റേഷൻ സെന്റർ സേവനങ്ങൾ ഓൺലൈനാകുന്നതോടെ നേരിട്ടുള്ള ഇടപാടുകൾ പൂർണമായി ഒഴിവാക്കും. തുടക്കത്തിലുള്ള ആശയക്കുഴപ്പമൊഴിവാക്കാൻ പരമാവധി ശ്രമിക്കും. ഇതിനായി കോർപറേറേഷൻ ഓഫിസിൽ 20 ദിവസത്തേക്ക് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കും. പരാതികളും അപേക്ഷകളുമായെത്തുന്നവർക്ക് കെ. സ്മാർട്ടിലൂടെ അത് നൽകാനുള്ള സൗകര്യം ഇവിടെനിന്ന് ചെയ്തുകൊടുക്കും. കൗൺസിലർമാർക്കും ജീവനക്കാർക്കുമെല്ലാം കെ. സ്മാർട്ടുമായി ബന്ധപ്പെട്ട് ക്ലാസ് കൊടുത്തുവരുന്നതായും അധികൃതർ പറഞ്ഞു.
1.ആദ്യഘട്ടം
കെട്ടിട നിർമാണാനുമതി, ജനന-മരണ- വിവാഹ രജിസ്ട്രേഷൻ, വസ്തുനികുതി, പൊതുജനപരാതി പരിഹാരം, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ് തുടങ്ങിയവ ഓൺലൈനാവും.
2.സേവനങ്ങൾ
കെ സ്മാർട്ട് മൊബൈൽ ആപ് വഴിയും വെബ് പോർട്ടൽ വഴിയും മാത്രം.
നികുതിയടക്കൽ മുടങ്ങി: ഓഫിസിൽ എത്തിയവർ ബുദ്ധിമുട്ടി
കോഴിക്കോട്: കെ. സ്മാർട് തുടങ്ങുന്നതിന് മുന്നോടിയായി കോർപറേഷൻ ഓഫിസിൽ നികുതി വാങ്ങാത്തത് ജനത്തെ വലച്ചു. മുന്നറിയിപ്പില്ലാതെ കൗണ്ടറുകൾ തുറന്നില്ലെന്നാണ് പരാതി. അഞ്ച് ദിവസമായി നികുതിയടക്കൽ മുടങ്ങിയിട്ട്. സംസ്ഥാനവ്യാപകമായി കെ. സ്മാർട്ട് അപ്ഡേഷൻ നടക്കുന്നതാണെങ്കിലും സാധാരണക്കാർ പലരും ഇതിനെപ്പറ്റി മനസ്സിലാക്കാത്തതാണ് പ്രശ്നമായത്. ഓഫിസിൽ തിങ്കളാഴ്ച ഏറെ പേർ വന്ന് മടങ്ങി. ജനന, മരണ, വിവാഹ രജിസ്ട്രേഷനടക്കമുള്ളവർക്ക് തടസ്സമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.