തൃശ്ശൂരിൽ വീണ്ടും റോഡിൽ കൂട്ടക്കുരുതി; പിഞ്ചുകുഞ്ഞടക്കം മൂന്നു പേർക്ക് ദാരുണാന്ത്യം
തൃശ്ശൂർ : തൃശ്ശൂരിനെ നടുക്കി വീണ്ടും കാറപകടം. കുന്നംകുളം ആർത്താറ്റിന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ മരണപ്പെട്ടു.
തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നു വയസ്സുകാരനായ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പാടേ തകരുകയും തുടർന്ന് കാർ റോഡരികിലെ വൈദ്യുതപോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി അപകടം നേരിട്ടുകണ്ട പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞദിവസം കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ 8 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചതിന്റെ നടുക്കം മാറുംമുമ്പേയാണ് ജില്ലയെ വീണ്ടും കണ്ണീരിലാഴ്ത്തി കുന്നംകുളത്തും ദുരന്തമെത്തിയത്. വെള്ളിയാഴ്ച രാത്രി കയ്പമംഗലം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറിയായിരുന്നു തമിഴ്നാട് ദിണ്ടിഗൽ സ്വദേശികളായ വിദ്യാർത്ഥികൾ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.