തിരുവനന്തപുരം: ബി.ജെ.പി കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും എസ്. സുരേഷും അനൂപും ചേർന്നുള്ള കിച്ചൻ ക്യാബിനറ്റാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നതെന്നാണ് വിമർശനം. മുതിർന്ന നേതാക്കളുമായി ഒരു ചർച്ചയുമില്ലെന്ന് കെ. സുരേന്ദ്രനും വി. മുരളീധരനും തുറന്നടിച്ചു. സ്ഥാനാർഥി നിർണയവും എൻ.ഡി.എ ഘടക കക്ഷികൾക്കുള്ള സീറ്റ് വിഭജനവും നേതൃത്വം അറിയാതെയാണെന്നുമായിരുന്നു വിമർശനം.
കൊടുങ്ങല്ലൂരും തൃപ്പൂണിത്തുറയും ഘടകകക്ഷികൾക്ക് നൽകിയത് നേതൃത്വത്തിന്റെ ചരിത്ര ബോധമില്ലായ്മയിൽ പിറന്ന ആന മണ്ടത്തരമെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പദ്മനാഭൻ ആരോപിച്ചു. യു.ഡി.എഫിന്റെ ടീമിലാണോ സാബു ഉൾപ്പടെ പല നേതാക്കളും ഘടകകക്ഷികളും ഉള്ളതെന്നും ചോദ്യം ഉയർന്നു. ബലിധാനികളെ അപമാനിച്ചതിന് തുല്യമാണ് കൊടുങ്ങല്ലൂർ സീറ്റ് ഘടകകക്ഷിക്ക് നൽകിയത്. ഇത് യു.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത്. ബി.ജെ.പിക്ക് 30000ത്തോളം വോട്ട് ലഭിക്കുന്ന 40 ഓളം സീറ്റുകൾ ഘടക കക്ഷികൾക്കും ദുർബല സ്ഥാനാർഥികൾക്കും നൽകിയതിലൂടെ യു.ഡി.എഫിന് അധികാരം നൽകുന്ന സാഹചര്യമായിരുന്നു ഉണ്ടായതെന്നും നേതാക്കൾ ആരോപിച്ചു.
നിയസഭയിൽ വി.ഡി. സതീശനോടും പിണറായി വിജയനോടും മുട്ടിനിൽക്കാൻ വി. മുരളീധരനെപ്പോലെ ഇരുത്തം വന്ന നേതാക്കൾക്കെ സാധിക്കുവെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു. രാജീവിനായി ഔദ്യോഗിക പക്ഷം പ്രതിരോധം തീർത്തെങ്കിലും മലയാളം നല്ല രീതിയിൽ സംസാരിക്കേണ്ടതുണ്ടെന്നും നിലപാടുകൾ ഉടനടി പറയേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ഭൂരിപക്ഷ അഭിപ്രായം വി. മുരളീധരന്റെ പക്ഷം നേടുകയായിരുന്നു.
ഇന്നലെ കൂടിയ കോർ കമ്മിറ്റിയോഗം വി. മുരളീധരൻ ബി.ജെ.പി നിയമസഭ കക്ഷി നേതാവായി തീരുമാനിച്ചു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ഇതു സംബന്ധിച്ച് തീരുമാനമായി. ദേശീയ നേതൃത്വത്തിന്റേതാണ് നിർദേശം. കോർ കമ്മിറ്റിയിലും വി. മുരളീധരനാണ് കൂടുതൽ പിന്തുണയുള്ളത്.
രാജീവ് ചന്ദ്രശേഖറായിരിക്കും പാർലമെന്ററി പാർട്ടി നേതാവാകാൻ സാധ്യതയെന്നാണ് സൂചനയുണ്ടായിരുന്നത്. എന്നാൽ, സംസ്ഥാന അധ്യക്ഷൻ ആയതിനാൽ രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചില്ല. രണ്ടു പദവി ഒരാൾക്ക് കഴിയില്ലെന്ന വാദമാണ് യോഗത്തിൽ ഉയർന്നത്. 16ന് രാവിലെ 10 മുതൽ സംസ്ഥാന ഭാരവാഹി യോഗവും മാരാർജി ഭവനിൽ നടക്കും.
ബി.ജെ.പി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനുമെതിരെ രൂക്ഷ വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിലയിരുത്തി. മണ്ഡലം ശ്രദ്ധിച്ചവർ ജയിച്ചുവെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഇതിന് ഉദാഹരണമാണെന്നും യോഗത്തിൽ വിലയിരുത്തി. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തിരിച്ചടിയായി. സഭക്കെതിരായ പരാമർശത്തിൽ പി.സി. ജോർജിനും ഷോണിനുമെതിരെയും രൂക്ഷ വിമർശനമുയർന്നു. സഭക്കെതിരായ പരാമർശം അനവസരത്തിലാണെന്നും നേതാക്കൾ വിലയിരുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കൂടിയെന്നും യോഗത്തിൽ വിലയിരുത്തലുണ്ട്.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. സംഘടന കാര്യങ്ങൾ അറിയിക്കുന്നില്ല. സ്ഥാനാർഥി നിർണയം ഉൾപ്പടെ ഏകപക്ഷീയമായി നടത്തി. കെ. സുരേന്ദ്രനും വി. മുരളീധരനുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വിമർശനമുന്നയിച്ചത്. പാലക്കാടും തൃശൂരും വോട്ടു ചോർച്ച പരിശോധിക്കുമെന്നും വിലയിരുത്തലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.