കെ. ശ്രീജ
കോട്ടയം: വിദ്യാഭ്യാസ രംഗത്തെ സർക്കാറിന്റെ തെറ്റായ രീതികൾക്ക് ആദ്യ രക്തസാക്ഷി. വൈക്കം പോളശ്ശേരി എൽ.പി.എസ് പ്രധാനാധ്യാപിക മാളിയേക്കൽ പുത്തൻതറ കെ. ശ്രീജ (48) ജീവനൊടുക്കിയത് അമിത ജോലിഭാരത്തെത്തുടർന്നുള്ള മാനസിക സമ്മർദം മൂലമെന്ന് ആക്ഷേപം. പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപക നിയമനം സംബന്ധിച്ച് കേസ് നടക്കുന്നതിനാൽ നിലവിലെ ഒഴിവ് നികത്താൻ സർക്കാർ താൽക്കാലികമായി സ്ഥാനക്കയറ്റം നൽകിയ നിരവധി പ്രധാനാധ്യാപകരിൽ ഒരാളായിരുന്നു ശ്രീജ.
പ്രധാനാധ്യാപക തസ്തികയുടെ ഒരു സാമ്പത്തിക ആനുകൂല്യങ്ങളും ഇത്തരക്കാർക്കില്ല. അതേസമയം, പ്രധാനാധ്യാപകന്റെ ജോലികളെല്ലാം ചെയ്യണം. മാനസിക സമ്മർദം കാരണം, സ്ഥാനക്കയറ്റം വേണ്ടെന്നും തിരിച്ച് അധ്യാപക പദവിയിലേക്ക് തരംതാഴ്ത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടും നിരസിക്കുകയായിരുന്നു.
അമിത ജോലി ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനക്കയറ്റം വേണ്ടെന്ന് അപേക്ഷ നൽകിയതെന്ന് ബന്ധുക്കൾ പറയുന്നു. വൈക്കം ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപികയായിരുന്ന ശ്രീജക്ക് ജൂൺ ഒന്നിനാണ് കീഴൂർ ജി.എൽ.പി.എസിൽ പ്രധാനാധ്യാപികയായി സ്ഥാനക്കയറ്റം നൽകിയത്. പിറ്റേദിവസം തന്നെ അവധിയിൽ പ്രവേശിച്ചു.
തുടർന്ന് അധ്യാപക തസ്തികയിലേക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നൽകി. എന്നാൽ, ഏതെങ്കിലും ശിക്ഷയുടെ ഭാഗമായോ സ്ഥാനക്കയറ്റം ലഭിച്ച തസ്തികയിൽ ഒഴിവില്ലാതെ വരുന്ന അവസ്ഥയിലോ മാത്രമേ തരംതാഴ്ത്തൽ അനുവദിക്കൂ എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള മറുപടി. അതിനിടെ ആഗസ്റ്റ് നാലിന് പോളശ്ശേരിയിലേക്കു സ്ഥലംമാറ്റുകയും ചെയ്തു. അതേസമയം, മലപ്പുറത്ത് ഇത്തരത്തിൽ പ്രധാനാധ്യാപികയായി സ്ഥാനക്കയറ്റം നേടിയ അധ്യാപികക്ക് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ആറുദിവസം മുമ്പ് ഇത്തരത്തിൽ തരംതാഴ്ത്തൽ അനുവദിച്ചിട്ടുണ്ട്.
അധ്യാപികയുടെ വിയോഗത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്ലാ പ്രഥമാധ്യാപകരും കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകണമെന്ന് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോ. ആഹ്വാനം ചെയ്തു. പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് ശമ്പള സ്കെയിൽ അനുവദിക്കുന്നില്ലെങ്കിൽ തിരിച്ചുപോകാൻ അവസരം ഉണ്ടാകണമെന്ന് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.ടി.കെ. ഇസ്മായിൽ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾക്ക് ഇനിയും സാക്ഷ്യംവഹിക്കേണ്ടി വന്നേക്കാം. ശ്രീജയുടെ വിഷയത്തിൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ സമീപനം ഒരിക്കലും നീതീകരിക്കാൻ പറ്റുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: സംസ്ഥാനത്തൊട്ടാകെ നിരവധി സർക്കാർ പ്രൈമറി സ്കൂളുകളിലാണ് സ്ഥാനക്കയറ്റം നേടിയ പ്രധാനാധ്യാപകർ അർഹമായ ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതെ ജോലിചെയ്യുന്നത്. 2021 ഒക്ടോബർ മുതലാണ് യോഗ്യത പരിഗണിക്കാതെ സീനിയോറിറ്റി മാത്രം നോക്കി അധ്യാപകർക്ക് ഹെഡ്മാസ്റ്റർമാരായി സ്ഥാനക്കയറ്റം നൽകിയത്. യോഗ്യത സംബന്ധിച്ച കേസ് നടക്കുന്നതിനാൽ അടിയന്തരമായി പ്രധാനാധ്യാപകരുടെ ഒഴിവ് നികത്താനായിരുന്നു ഈ നടപടി.
12 വര്ഷത്തെ അധ്യാപന പരിചയമുള്ള, യോഗ്യത പരീക്ഷ വിജയിച്ചവരെയാണ് ഹെഡ്മാസ്റ്റർമാരാവാൻ പരിഗണിക്കുന്നത്. ഇതു മറികടന്ന്, 50 വയസ്സ് കഴിഞ്ഞവർക്ക് യോഗ്യത പരീക്ഷ വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തു. സർക്കാർ നിലപാടിനെതിരെ ചട്ടപ്രകാരം യോഗ്യതയുള്ളവർ കോടതിയിൽ പോയി.
തുടർന്ന് തീരുമാനം അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഇതോടെ രണ്ടുവർഷം ഹെഡ്മാസ്റ്റർ നിയമനം മുടങ്ങി. സ്കൂൾ തുറക്കുന്ന അടിയന്തര സാഹചര്യത്തിൽ സീനിയോറിറ്റി മാത്രം നോക്കി അധ്യാപകരെ നിയമിക്കുകയായിരുന്നു. എന്നാൽ, ഇവർക്ക് തസ്തികക്കനുസരിച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.