അജയ് തറയിൽ, കെ.കെ. ബാബുരാജ്
കോൺഗ്രസ് നേതാവ് അജയ് തറയിൽ ആക്ടിവിസ്റ്റ് സണ്ണി.എം.കപിക്കാടിനെ ആക്ഷേപിച്ചതിൽ പ്രതിഷേധം അറിയിച്ച് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ്. സണ്ണിക്ക് എതിരെ സംഘപരിവാർ ശക്തികൾ നിരന്തരമായി നടത്തുന്ന വംശീയ വെറുപ്പ് തന്നെയാണ് അജയ് തറയിലും ആവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സണ്ണി എം. കപിക്കാടിനെ സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ കോൺഗ്രസ് നേതൃത്വത്തിന്റെ നടപടിയെ ബാബുരാജ് നേരത്തെ വിമർശിച്ചിരുന്നു.
വി.ടി.സതീശനും രമേശ് ചെന്നിത്തലയും മറ്റു കോൺഗ്രസ് നേതാക്കളും മറുപടി പറയണം.
അജയ് തറയിൽ എന്ന കോൺഗ്രസ് നേതാവ് സണ്ണി.എം.കപിക്കാടിനെ വ്യക്തിപരമായും അദ്ദേഹത്തിന്റെ കുടുംബത്തെയും അതിനീചമായി ആക്ഷേപിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
സണ്ണിക്ക് എതിരെ സംഘപരിവാർ ശക്തികൾ നിരന്തരമായി നടത്തുന്ന വംശീയ വെറുപ്പ് തന്നെയാണ് ഈ കോൺഗ്രസ് നേതാവ് ഏറ്റുവിളിച്ചിട്ടുള്ളത്.
ഇന്ത്യയിൽ ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന തീവ്രഹിന്ദുത്വവാദികളെ ചെറുത്തു തോല്പിക്കാൻ ദളിത് -പിന്നോക്ക -ന്യൂനപക്ഷ ജനതകൾ മുന്നിട്ടിറങ്ങുന്ന ഘട്ടത്തിലാണ് രാഹുൽ ഗാന്ധിയെയും മല്ലികാർജൻ ഗർഗയെയും പോലുള്ള കോൺഗ്രസ്സിന്റെ അഖിലേന്ത്യ നേതൃത്വം പുതിയൊരു ഉൾക്കൊള്ളൽ രാഷ്ട്രീയത്തിനൊപ്പം നിലയുറപ്പിക്കാൻ സന്നദ്ധമായിട്ടുള്ളത്.
ആ ചുവടുവെപ്പുകളെ തന്നെയാണ് കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾ വലിച്ചെറിയുന്നതെന്ന് വ്യക്തമാണ്. ഇതേ ധൈര്യത്തിലാണ് അജയ് തറയിൽ അയാളുടെ സംഘി മനോഘടന പുറത്തെടുത്തിട്ടുള്ളത്.
സണ്ണി എം.കപിക്കാട് നിയമപരമായും ജീവിത ക്രമം കൊണ്ടും ദളിത് ക്രൈസ്തവനല്ല. അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നവർ ദളിത് ക്രൈസ്തവ ജനതയോടുള്ള വംശീയ വെറുപ്പിനെയാണ് പ്രചരിപ്പിക്കുന്നത്.
കേരളത്തിലെ ജനസംഖ്യയിൽ വിപുലമായ ഒരു വിഭാഗമായ ദളിത് ക്രൈസ്തവ സമുദായത്തെ ഇപ്രകാരം അവമതിക്കാൻ ഒരു കോൺഗ്രസ് നേതാവിനെ കയറൂരി വിട്ടതിന് വി.ടി സതീശനും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും ഏ.കെ.ആന്റണിയും അടക്കമുള്ളവർ മറുപടി പറയേണ്ടതുണ്ട്.
മാത്രമല്ല, അയാളെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി നിയമ നടപടികൾ എടുക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.