പേരൂർക്കട: മണ്ണന്തല മുക്കോല സെൻറ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ ആലിംഗനവിവാദം ശശി തരൂര്‍ എം.പിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിലേക്ക്. സ്കൂളില്‍ സംഗീത പരിപാടി അവതരിപ്പിച്ച് പുറത്തിറങ്ങിയ ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥിനിയെ അനുമോദിച്ച് സഹപാഠിയായ ആണ്‍കുട്ടി ആലിംഗനംചെയ്ത വിവാദസംഭവത്തിന് എം.പിയുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച താല്‍ക്കാലിക പരിഹാരമായി.
മധ്യസ്ഥചര്‍ച്ചയില്‍ കുട്ടികളെ പരീക്ഷ എഴുതിക്കാമെന്ന് മാനേജ്മെൻറ് സമ്മതിച്ചു. ഇവരുടെ തുടര്‍പഠനവും മുടങ്ങില്ല. സസ്പെന്‍ഷനിലായിരുന്ന ദിവസങ്ങളിലെ ഹാജര്‍ സംബന്ധിച്ച് സി.ബി.എസ്.ഇ ബോര്‍ഡില്‍നിന്ന് അനുമതിവാങ്ങേണ്ടതുണ്ട്. ഇതിന് സ്കൂള്‍ അധികൃതര്‍ തന്നെ മുൻകൈ എടുക്കാമെന്നും ധാരണയായി. സ്കൂള്‍ മാനേജ്മെൻറ് പ്രതിനിധികളും രക്ഷിതാക്കള്‍ക്കുമൊപ്പം മാര്‍ത്തോമ സഭ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. സഹപാഠിയെ അനുമോദിച്ച് ആലിംഗനം ചെയ്തതിന് ഇരുവിദ്യാര്ഥികള്ക്കെതിരെയും സ്കൂള്‍ അധികൃതര്‍ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ഇതോടെ ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
വിദ്യാർഥികളുടെ സസ്പെന്ഷന് വിവാദമാവുകയും കോടതിയില്‍ എത്തുകയും ചെയ്തിരുന്നു. കുട്ടികളെ സ്കൂളിൽനിന്ന് പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തിയിരുന്നു. തര്‍ക്കങ്ങളും വിവാദങ്ങളും മുറുകുന്നതിനിടെയാണ് ശശി തരൂർ എം.പിയുടെ മധ്യസ്ഥതയില്‍ വെള്ളിയാഴ്ച പ്രശ്നം ഒത്തുതീര്‍പ്പിലെത്തിയത്. അച്ചടക്കനടപടി ദേശീയതലത്തില്‍ ചര്‍ച്ചയാവുകയും സ്കൂളിനെതിരായ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് മാനേജ്മെൻറ് വിട്ടുവീഴ്ചക്ക് തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.