തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ പാചകവാതക ക്ഷാമം രൂക്ഷമായി. ക്ഷാമത്തിൽ വലഞ്ഞ് കേരളത്തിലെ ഹോട്ടലുകൾ. കൊച്ചി നഗരത്തിൽ 70 ശതമാനം ഹോട്ടലുകളും പൂട്ടി. ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഓൺലൈൻ ഡെലിവറിയൽനിന്നും ഹോട്ടലുകൾ പിൻമാറിയിട്ടുണ്ട്. ബുക്കിങ്ങിന് അനുസരിച്ച് ലഭിക്കുന്ന വിഭവങ്ങൾ സമയക്രമം പാലിച്ച് നൽകാനാക്കില്ലെന്നും അതിനാൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായും ഹോട്ടലുടമകൾ അറിയച്ചു.
ഗ്യാസ് ലഭിക്കാതായതോടെ പലരും വിറക് അടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഇതിന് ഇവർ സർചാജ് എന്ന പേരിൽ 50 രൂപവരെ ഈടാക്കുന്നുണ്ട്. പാഴ്സൽ നിരക്കും വർധിപ്പിച്ചു. ആഘോഷ പരിപാടികളിൽ വിളമ്പുന്ന വിവിധ വിഭവങ്ങളും ഒഴിവാക്കി. 25 വിഭവങ്ങൾ നൽകിയിടത്ത് ചുരുക്കി മാത്രമാണ് നൽകുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത പരിപാടികൾ റദ്ദാക്കുന്നത് ഭാവിയിലെ കച്ചവടത്തെ ബാധിക്കുമെന്നുള്ളതിനാൽ വിഭവങ്ങൾ കുറച്ച് ചടങ്ങുകൾ നടത്തുകയാണ് ചെയ്യുന്നതെന്നും ഉപഭോക്താക്കൾ ഇതിനോട് സഹകരിക്കുന്നുണ്ടെന്നും കാറ്ററിങ് സർവിസ് നടത്തുന്നവർ പറഞ്ഞു.
മുൻകാലങ്ങളിൽ ഓൺലൈനായുള്ള ഓഡറുകൾ ധാരാളം ഉണ്ടായിരുന്നതായും എന്നാൽ, ഇപ്പോൾ ഓഡറുകൾ സ്വീകരിക്കുന്നില്ലെന്നും ഉടമകൾ പറഞ്ഞു. സോമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ ഡെലിവറി സർവിസുകളും പകുതിയായി കുറഞ്ഞു. മലയാളികൾ ഭക്ഷണം പാകം ചെയ്യുന്നത് വിറക്ക് അടുപ്പുകളിലേക്ക് മാറിയപ്പോൾ വിറക്കിനും വില കൂടുന്നതായി റിപ്പോർട്ടുണ്ട്. പല ജില്ലകളിലും എൽ.പി.ജി സിലിണ്ടറുകളുടെ മോഷണം നടക്കുന്നുണ്ട്. വിദേശമദ്യം ഉത്പാദിപ്പിക്കുന്ന ഡിസ്റ്റിലറികളുടെ പ്രവർത്തനതെയും ക്ഷാമം ബാധിച്ചിട്ടുണ്ട്. സ്കൂളുകൾ ആശുപത്രികൾ എന്നിങ്ങനെ മുൻഗണനാ ക്രമം അനുസരിച്ചാവണം വിതരണമെന്ന് സർക്കാർ വൃത്തങ്ങൾ നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ, പാചകവാതക വിതരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ലഭ്യതക്കുറവ് അനുഭവപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതകത്തിന് ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുതലാണെന്നും കേന്ദ്രം അറിയിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും ലഭ്യതയിൽ കുറവില്ലെന്നും പെട്രോളിയം ഉത്പന്നങ്ങൾ കൂടുതൽ വാങ്ങി ശേഖരിക്കരുതെന്നും സിലിണ്ടറിന്റെയും മറ്റ് പെട്രോളിയം ഉത്പന്നങ്ങളുടെയും കരിഞ്ചന്ത തടയുന്നതിന് പരിശോധന നടത്തുമെന്നും അനധികൃതമായി കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.