ശശി തരൂർ
ന്യൂഡൽഹി: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെ കണ്ട് തനിക്ക് പറയാനുള്ളതെല്ലാം നേരിട്ട് പറഞ്ഞുവെന്ന് ശശി തരൂർ എം.പി. രാജ്യത്ത് ഹിന്ദുമതത്തിന്റെ പേരിൽ നടക്കുന്ന ചില കാര്യങ്ങൾ ശരിയല്ലെന്നും മോഹൻ ഭാഗവത് ആ വിഷയത്തിൽ നേരിട്ട് സംസാരിക്കണമെന്നും താൻ ആവശ്യപ്പെട്ടതായും ‘ഇന്ത്യൻ എക്സ്പ്രസ്’ മലയാളം പോഡ് കാസ്റ്റിനുള്ള അഭിമുഖത്തിൽ തരൂർ വ്യക്തമാക്കി.
ഒരിക്കൽ ഒരു കോൺഫറൻസിൽ തനിക്കും മോഹൻ ഭാഗവതിനും രണ്ട് വ്യത്യസ്ത സെഷനുകളുണ്ടായിരുന്നു. ഇതിനിടയിലെ ‘ടീ ബ്രേക്കി’ലാണ് മോഹൻ ഭാഗവതിനെ കണ്ടു സംസാരിച്ചതെന്ന് ശശി തരൂർ വിശദീകരിച്ചു. അതിന് ഒന്നു രണ്ടാഴ്ച മുമ്പ് ബിഹാറിൽ മുസ്ലിം യുവാവിനെ വിവാഹ നാളിൽ മരത്തിൽ കെട്ടിയിട്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ച് അടിച്ചുകൊന്നിരുന്നു. ഇത് തന്റെ ഹിന്ദുമതമല്ലെന്ന് ഭാഗവതിനോട് പറഞ്ഞപ്പോൾ, തന്റെയുമല്ല എന്നായിരുന്നു മറുപടി. എങ്കിൽ ഇതെന്തുകൊണ്ട് പരസ്യമായി പറഞ്ഞുകൂടാ എന്ന് ചോദിച്ചപ്പോൾ വലിയ രാജ്യമല്ലേ എന്നും സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും പ്രതികരിക്കാൻ കഴിയുമോ എന്നും ഭാഗവത് തിരിച്ചുചോദിച്ചു.
താങ്കളത് പറഞ്ഞാൽ വലിയൊരു വിഭാഗം അനുയായികൾ അനുസരിക്കുമെന്ന് മറുപടി നൽകി. താൻ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല, രണ്ടുമാസം കഴിഞ്ഞപ്പോൾ ഡൽഹിയിൽ വന്ന് ‘ഹിന്ദുമത വിശ്വാസികൾക്ക് വേറെ മതത്തെ ആക്ഷേപിക്കാൻ കഴിയില്ലെന്ന്’ ഭാഗവത് പ്രസംഗിച്ചു. എല്ലാ മസ്ജിദിനു കീഴിലും ശിവലിംഗം തിരയേണ്ട ആവശ്യമില്ലെന്ന് കഴിഞ്ഞവർഷം അദ്ദേഹം പറഞ്ഞു. മസ്ജിദ് പൊളിച്ചിട്ട് ചിലർ വലിയ ഹിന്ദു നേതാക്കളാകാൻ ശ്രമിക്കുന്നുവെന്ന് ഈ വർഷം ഭാഗവത് പറഞ്ഞില്ലേ? മോഹൻ ഭാഗവത് സ്പഷ്ടമായി ഈ സന്ദേശം കൊടുക്കാൻ തുടങ്ങി.ഭരണഘടനയെ മാറ്റണം, ഹിന്ദുരാഷ്ട്രമുണ്ടാക്കണമെന്നായിരുന്നു ആർ.എസ്.എസിന്റെ മുമ്പുണ്ടായിരുന്ന നേതാക്കളെല്ലാം പറഞ്ഞിരുന്നത്. എന്നാൽ, മോഹൻ ഭാഗവത് അങ്ങനെ പറഞ്ഞിട്ടില്ല.
ഹിന്ദുരാഷ്ട്രമെന്ന് പറഞ്ഞാൽ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും സ്ഥലമില്ലെന്നല്ല, എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന ഒന്നാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിൽ തനിക്ക് പ്രശ്നമില്ലെന്നും തരൂർ പറഞ്ഞു. ഹിന്ദുമതത്തിൽ ശശി തരൂരിനുള്ള വിശ്വാസത്തിൽ ആദരവുള്ള പല ആർ.എസ്.എസ് നേതാക്കളും താങ്കളെ ബി.ജെ.പിയിൽ കൊണ്ടുവരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് ലേഖിക ലിസ് മാത്യു ചൂണ്ടിക്കാട്ടിയപ്പോൾ, വിവേകാനന്ദന്റെ ഹിന്ദുമത സങ്കൽപമാണ് തന്റെ വിശ്വാസമെന്നായിരുന്നു തരൂരിന്റെ മറുപടി. ഹിന്ദുമതത്തെ വേറെ മതവിശ്വാസത്തിനെതിരായ ആയുധമാക്കി ഉപയോഗിക്കുമ്പോൾ അംഗീകരിക്കാൻ സാധിക്കില്ല. ഭരണഘടന മാറ്റി ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യം അഗീകരിക്കാനാവില്ല. ഭരണഘടനക്ക് അടിസ്ഥാന ഘടനയുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞതാണ്. അതുപ്രകാരം എല്ലാ മതത്തിന്റെ ആളുകൾക്കും ഭാരതത്തിൽ ഒരേ അവകാശമാണ്. ഈ ഘടന ഒരു മതത്തിന്റെ ആളുകൾക്ക് മാറ്റാൻ സാധിക്കുന്നതല്ലെന്നും തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.