സന്തോഷ് വധം: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ ധര്‍മടം അണ്ടല്ലൂര്‍ ചോമന്‍റവിട സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഏഴു പ്രതികളെയും തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രൊഡക്ഷന്‍ വാറന്‍റ് പ്രകാരം കോടതിയില്‍ ഹാജരാക്കിയ ഏഴു പ്രതികളെയും അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനാണ് സി.ഐ കെ.എസ്. ഷാജി റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. തിങ്കളാഴ്ച രാവിലെ 11ന് പ്രതികളെ കോടതിയില്‍ വീണ്ടും ഹാജരാക്കണം.

ഒന്നാം പ്രതി അണ്ടല്ലൂര്‍ മണപ്പുറം വീട്ടില്‍ മിഥുന്‍ (27), രണ്ടാം പ്രതി ധര്‍മടം അണ്ടല്ലൂരിലെ വൈഷ്ണവ് എന്ന വാവക്കുട്ടന്‍ (28), നാലാം പ്രതി അണ്ടല്ലൂരിലെ രോഹന്‍ (29), അഞ്ചാം പ്രതി അണ്ടല്ലൂര്‍ ലീലറാമില്‍ പ്രജുല്‍ (25), ആറാം പ്രതി പാലയാട് ഷാഹിനം വീട്ടില്‍ ഷമില്‍ (26), ഏഴാം പ്രതി പാലയാട് തോട്ടുമ്മല്‍ വീട്ടില്‍ റിജേഷ് (27), എട്ടാം പ്രതി പാലയാട് കേളോത്ത് വീട്ടില്‍ അജേഷ് (27) എന്നിവരെയാണ് മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഈ കേസില്‍ മൂന്നാം പ്രതിയായ അപ്പുമാത്രമാണ് അറസ്റ്റിലാകാനുള്ളത്.

അതിനിടെ, സന്തോഷ് വധത്തില്‍ അറസ്റ്റിലായവര്‍ സി.പി.എം പ്രവര്‍ത്തകര്‍തന്നെയെന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അറിലിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലാന്‍ ശ്രമിച്ചതിന്‍െറ വിരോധത്താല്‍ സി.പി.എം പ്രവര്‍ത്തകരായ ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ സംഘംചേര്‍ന്ന് മാരകായുധങ്ങളുമായി സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Tags:    
News Summary - santhosh murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.