ഐഷാ പോറ്റി
കൊട്ടാരക്കര: മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ കൊട്ടാരക്കര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുകയാണ് ഐഷാ പോറ്റി. ഇത്രകാലം അരിവാളിനുവേണ്ടി വോട്ടഭ്യർഥിച്ച നേതാവ് ഇത്തവണ കൈപ്പത്തിക്കുവേണ്ടി സംസാരിച്ചപ്പോൾ ചെറിയൊരു നാക്കുപിഴ.
കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കുന്ന ഐഷാപോറ്റി മാധ്യമങ്ങളെ കണ്ട് സംസാരിച്ചു. കോൺഗ്രസിനുവേണ്ടി മത്സരിക്കുകയാണ്, നല്ല ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കവെയാണ് ചിഹ്നം പറഞ്ഞതിൽ അമളി പറ്റിയത്. 'അരിവാൾ... സോറി കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണം' എന്നാണ് ഐഷാ പോറ്റി പറഞ്ഞത്. വിഡിയോക്ക് താഴെ വലിയ വിമർശനങ്ങളാണ് നേതാവിന് നേരെ ഉയരുന്നത്.
ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ബി.ജെ.പി സർക്കാറിനെതിരെ ലോക്ഭവന് മുന്നിൽ കെ.പി.സി.സി നടത്തിയ രാപ്പകൽ സമര പരിപാടിയിൽ നാടകീയമായാണ് ഐഷ പോറ്റി പാർട്ടിമാറ്റം പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ മൂവർണ ഷാൾ അണിയിച്ച് അവരെ സ്വീകരിച്ചു. വിമർശനങ്ങളെ താൻ ഭയക്കുന്നില്ലെന്ന് ഐഷ പോറ്റി പ്രതികരിച്ചിരുന്നു.
‘എനിക്കെതിരെ ഇനിമുതൽ സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണം ഉണ്ടാകും എന്നറിയാം. വർഗ വഞ്ചകിയെന്ന് വിളിച്ചേക്കും. എന്നാൽ, അറിഞ്ഞുകൊള്ളുക എന്നെ എത്ര വിമർശിച്ചാലും അതെന്നെ കൂടുതൽ ശക്തയാക്കും. എന്റെ പ്രിയപ്പെട്ട സഖാക്കൾക്ക് എന്നോട് ദേഷ്യം വരുന്നുണ്ടാകും. സാരമില്ല. എനിക്ക് അവരോടൊക്കെ ഇഷ്ടമാണ്. കുറച്ച് ഡിസിഷൻ മേക്കേഴ്സ് ആണ് എന്നെ ദ്രോഹിച്ചത്. ജീവനുള്ള കാലത്തോളം എല്ലാ പാർട്ടിയിലും ജാതിമതങ്ങളിലും ഒക്കെയുള്ള മനുഷ്യരോടൊപ്പം കാണും. ആർക്കും ദേഷ്യം തോന്നണ്ട. എന്റെ ജോലിയും സ്വകാര്യ സന്തോഷങ്ങളും അടക്കം ത്യജിച്ചാണ് പൊതുപ്രവർത്തനം നടത്തിയത്. ഞാൻ ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടുപോകും’ -എന്നാണ് കോൺഗ്രസിൽ ചേർന്നശേഷം ഐഷ പോറ്റി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.