പുനരുദ്ധാരണം വൈകുന്ന വലിയതുറ കടല്‍പാലം

പണം അനുവദിച്ചിട്ടും പണി തുടങ്ങുന്നില്ല; അവഗണനയൊഴിയാതെ കടൽപാലം

ശംഖുംമുഖം: മൂന്ന് കോടി 35 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും വലിയതുറ കടല്‍ പാലത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നില്ല. രണ്ട് വര്‍ഷം മുമ്പുണ്ടായ ശക്തമായ കടലാക്രണത്തില്‍ പാലത്തിന് ബലം നല്‍കിയിരുന്ന മധ്യഭാഗത്തെ പത്ത് പില്ലറുകള്‍ക്ക് കേടുപാടുണ്ടായിരുന്നു.

തുടര്‍ന്ന് പാലത്തിന് വിള്ളലുണ്ടായി മധ്യഭാഗം കടലിലേക്ക് താഴ്ന്ന് അപകടനിലയിലാണിപ്പോൾ. മധ്യഭാഗം താഴ്ന്ന 50 മീറ്റര്‍ ഭാഗത്ത് അടിയന്തരമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സ്ഥലം എം.എല്‍.എ കൂടിയായ ഗതാഗത മന്ത്രി ആന്‍റണി രാജു ഇടപെട്ട് ഭരണാനുമതി നേടിയെടുത്ത്.

എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പാലം ബലപെടുത്താനുള്ള ഒരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. തുടക്കത്തില്‍ പണം അനുവദിക്കുന്നതിനെ ചൊല്ലിയുള്ള തകര്‍ക്കമായിരുന്നു. പിന്നിട് പണം അനുവദിച്ചപ്പോൾ കാലവസ്ഥ അനൂകൂലമല്ലെന്ന വാദം ബന്ധപ്പെട്ടവർ ഉയര്‍ത്തി.

കാലവസ്ഥ അനുകൂലമായതോടെ ആവശ്യമായ തീരം ഈ ഭാഗത്തില്ലെന്ന വാദവുമായി ഉദ്യോസ്ഥരെത്തി. തീരം തിരികെ വന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അധികൃതർ മടിക്കുകയാണ്.

അപകടാവസ്ഥയിലായതിനാൽ പാലം ഏറെക്കാലമായി അടച്ചിരിക്കുകയാണ്. ഇതുമൂലം പാലത്തിൽ കയറി കടല്‍ക്കാഴ്ച്ചകള്‍ കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു. സായാഹ്നങ്ങൾ ചെവലഴിക്കാന്‍ കഴിയുന്ന നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് അടഞ്ഞുകിടക്കുന്നത്.

ഇതിനുപുറമേ അന്നംതേടി കടലില്‍ പോയിരുന്ന തദ്ദേശിയരായ മത്സ്യത്തൊഴിലാളികള്‍ പാലത്തിന് മുകളില്‍ നിന്നും കടലില്‍ വള്ളമിറക്കുകയാണ് പതിവ്. അതിനും ഇപ്പോള്‍ കഴിയാത്ത അവസ്ഥയാണ്.

ഒരോ കടലാക്രമണത്തിലും പാലത്തിലുണ്ടാകുന്ന ചെറിയ ചെറിയ കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇത്രയും ഗരുതര അവസ്ഥയിലേക്ക് പോയത്. പാലത്തിന്‍റെ അപകടാവസ്ഥ നേരില്‍ കാണാനെത്തിയ തുറമുഖ വകുപ്പ് മന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പ്രഖ്യാപനം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. 1947 നവംബര്‍ 23ന് 'എസ്.എസ് പണ്ഡിറ്റ്' എന്ന ചരക്കുകപ്പല്‍ ഇടിച്ച് അന്നുണ്ടായിരുന്ന ഇരുമ്പുപാലം തകര്‍ന്നതിനെതുടര്‍ന്ന് പകരമായി 1956 ഒക്ടോബറില്‍ ഒരു കോടി 10 ലക്ഷം രൂപ ചെലവില്‍ 703 അടി നീളത്തിലും 24 അടി വീതിയിലും നിര്‍മിച്ച പാലമാണ് ഇപ്പോഴുള്ളത്. 

Tags:    
News Summary - sankhumugham sea bridge-the work does not start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.