സന്ദീപ് വാര്യർ
തൃക്കരിപ്പൂർ: ശക്തമായ മത്സരം നടന്ന തൃക്കരിപ്പൂർ മണ്ഡലത്തിൽ 4,431 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് വാര്യർ വിജയം നേടിയതോടെ ഭരണം തിരിച്ചുപിടിച്ച സന്തോഷത്തിലാണ് യു.ഡി.എഫ് സഖ്യം. പ്രചാരണ സമയത്ത് പല കോളിൽ നിന്നും വിമർശങ്ങൾ ഉയർന്നിരുന്നെങ്കിലും അതിനെയെല്ലാം തട്ടിത്തെറിപ്പിച്ചാണ് സന്ദീപ് വിജയം കൈവരിച്ചത്.
'തുടർച്ചയായി രണ്ടുതവണ കാസർകോട് ലോക്സഭ മണ്ഡലം പിടിച്ചെടുക്കാൻ യു.ഡി.എഫിന് സാധിച്ചിട്ടുണ്ടെങ്കിൽ തൃക്കരിപ്പൂർ മണ്ഡലം ബാലികേറാ മലയല്ല. രണ്ടാം തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 1,00,649 ആയിരുന്നു' എന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സന്ദീപ് വാര്യർ പറഞ്ഞത്.
മണ്ഡലത്തിലെ വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നു. വികസനം എന്നുള്ളത് പ്രത്യേക മേഖലകൾ കേന്ദ്രീകരിച്ച് മാത്രം സംഭവിച്ചത് ആളുകൾ പൊതുവികാരമായി പ്രകടിപ്പിച്ചു. തീരദേശവും ഇടനാടും മലനാടും ഉൾപ്പെടുന്ന സമഗ്രമായ വികസന പദ്ധതിയാണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. ഒന്നാംനിര നേതാക്കളുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയപ്പോൾ, വികസന മുരടിപ്പിന്റെ നേർചിത്രമാണ് കാണാൻ സാധിച്ചത്. പ്രകൃതിരമണീയമായ തീരപ്രദേശങ്ങളും മലയോര മേഖലകളുമുള്ള തൃക്കരിപ്പൂരിന് അനന്തമായ വികസന സാധ്യതകളുണ്ട്. ഈ നാടിന്റെ സമഗ്രമായ പുരോഗതിയും ജനങ്ങളുടെ ക്ഷേമവുമാണ് പ്രധാന ലക്ഷ്യമെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ചീമേനി ഐ.ടി പാർക്ക് ഇതുവരെ യാഥാർഥ്യമായിട്ടില്ല. 10 വർഷമായി കോടികൾ ചെലവാക്കിയിട്ടും ഒരു നിർമാണ പ്രവർത്തനവും തുടങ്ങിയിട്ടില്ല. ആകെ നിർമിച്ച ചുറ്റുമതിലും ഗേറ്റും തകർന്നു കിടക്കുന്ന അവസ്ഥയിലാണിപ്പോഴുള്ളത്. നൂതന സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പാക്കേജും നൽകും. തൃക്കരിപ്പൂർ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ശാസ്ത്രീയമായി പരിഹരിക്കാനുള്ള പദ്ധതികളുണ്ടാക്കും. കൂടാതെ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ആരംഭിക്കാൻ നടപടി കൈകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.