തിരുവനന്തപുരം: സനൽകുമാർ കൊലക്കേസിൽ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വൈകുണ്ഠസ്വാമി ധർമപരിപാലനയോഗം(വി.എസ്.ഡി.പി) പ്രവർത്തകർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ മാനവീയം വീഥിയിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. തടഞ്ഞതിൽ പ്രകോപിതരായ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് ധർണ വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഹരികുമാറിനെ പൊലീസ് മേധാവിയും സി.പി.എം ഉന്നതനേതാക്കളും സംരക്ഷിക്കുകയാണെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.
ഹരികുമാർ കൈക്കൂലി വാങ്ങുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പാർട്ടിയിലെ നേതാക്കൾക്കും കൂടിയാണ്. ഹരികുമാറിനെതിരെയുള്ള മൂന്ന് അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തിയ ഡി.ജി.പി കൊലപാതകത്തിന് മറുപടി പറയണം. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ പ്രതിയുടെ ഭാര്യയുടെ മൊഴി എടുത്തിട്ടില്ല.
സനൽകുമാറിെൻറ പിതാവിെൻറ മൊഴി എടുത്തില്ല. രണ്ട് ദിവസത്തിനകം പ്രതിയെ പിടികൂടിയില്ലെങ്കിൽ ഹരികുമാറുമായി ബന്ധമുള്ള പാർട്ടി നേതാക്കളുടെ പേര് വിളിച്ചുപറയുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ചിന് വി.എസ്.ഡി.പി ജനറൽ സെക്രട്ടറി എം.പി. മോഹനൻ, വർക്കിങ് പ്രസിഡൻറ് ശ്യാം ലൈജു, സോമശേഖരൻ, ജോയി പുന്നക്കാട്, മഠത്തിൽകോണം ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.