സജി ചെറിയാൻ
കൊച്ചി: ലൈംഗികകാതിക്രമകേസിൽ സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ തള്ളി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രതി ഏത് ഉന്നതനായാലും കുറ്റം തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കും. പ്രതിക്ക് ഒരുവിധ സംരക്ഷണവും സർക്കാർ നൽകില്ല. സർക്കാർ എന്നും അതിജീവതയോടൊപ്പമാണെന്നും മന്ത്രി പറഞ്ഞു.
'ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം സിനിമ സെറ്റുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ഒരു പുതിയ സിനിമ നയം മന്ത്രിസഭ അംഗീകരിച്ചു. പുതിയ സർക്കാർ അതിന്റെ നിയമനടപടികൾ ഉടൻ ആരംഭിക്കും. വിവിധ സെറ്റുകളിൽ നടക്കുന്ന അതിക്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട് എന്നതിന്റ തെളിവാണിത്. ഒരാളെ ഒരു സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ആ മേഖലയിൽ അയാൾക്കുള്ള കഴിവിനെ അടിസ്ഥാനമാക്കിയാണ്. എന്നാൽ തെറ്റ് ചെയ്താൽ ഒരു തരത്തിലുള്ള സംരക്ഷണവും സർക്കാർ നൽകില്ല. ഏത് ഉന്നതനായാലും നിയമനടപടി സ്വീകരിക്കും. സർക്കാർ എന്നും അതിജീവിതയോടൊപ്പമാണ്' സജി ചെറിയാൻ പറഞ്ഞു.
ലഭിച്ച പരാതിയിൽ വസ്തുതയുള്ളത് കൊണ്ടാണ് അറസ്റ്റ് ചെയ്തത്. സ്വാഭാവികമായും അന്വേഷണം തുടരും. കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും. സർക്കാർ നടത്തിയ സിനിമ കോൺക്ലേവിന് ശേഷം സെറ്റുകളിൽ അതിക്രമങ്ങൾ കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ പരാതി ലഭിച്ച ഉടനെ നടപടി സ്വീകരിച്ചു. ഇതുപോലെ ദുരനുഭം ഉണ്ടായവർ മുന്നോട്ട് വന്ന പരാതി നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെയാണ് (ചൊവ്വ) തൊടുപുഴക്കടുത്ത് മുട്ടത്ത് വെച്ച് യുവനടി നൽകിയ പരാതിയിൽ രഞ്‌ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് മാറി നിൽക്കാൻ അഭിഭാഷകൻ നിർദേശം നൽകിയതിനെ തുടർന്ന് സ്വന്തം വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ കോട്ടയത്ത് നിന്നും തൊടുപുഴ വഴി സംസ്ഥാനം വിടാനായിരുന്നു രഞ്‌ജിത്തിന്റെ പദ്ധതി. എന്നാൽ കൃത്യമായ വിവരം ലഭിച്ചതോടെ ഇടുക്കി എസ്.പിയുടെ നിർദേശ പ്രകാരമാണ് രഞ്‌ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് കൊച്ചിയിലേക്കെത്തിച്ച സംവിധായകനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബി.പി നില സാധാരയായതിനെ തുടർന്ന് പിന്നീട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടത്. വൈദ്യ പരിശോധനക്ക് ശേഷം രഞ്‌ജിത്തിനെ കാക്കനാട് സബ് ജയിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.