ശബരിമല: ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി തെക്കുംപറമ്പത്ത് മനയിലെ ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല സന്നിധാനത്തിലെ അടുത്ത മേല്‍ശാന്തി. മാളികപ്പുറത്ത് ചങ്ങനാശേരി വാഴപ്പള്ളി പുതുമന ഇല്ലത്തെ എം.ഇ. മനുകുമാര്‍ മേല്‍ശാന്തിയാകും. വൃശ്ചികം ഒന്നുമുതല്‍ ഒരുവര്‍ഷമാണ് ഇവരുടെ കാലയളവ്. ഇത്തവണ ലഭിച്ച 105 അപേക്ഷകളില്‍നിന്ന് സന്നിധാനത്തിലേക്ക് തെരഞ്ഞെടുത്ത 15പേരുടെയും മാളികപ്പുറത്തേക്കുള്ള 11പേരുടെയും പട്ടികയില്‍നിന്നാണ് നറുക്കെടുപ്പിലൂടെ ഇരുവരെയും തെരഞ്ഞെടുത്തത്. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി രണ്ട് പട്ടികയിലും ഉണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ ഉഷപൂജക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. ആദ്യം ശബരിമല നടയിലെ മേല്‍ശാന്തിയെയാണ് തെരഞ്ഞെടുത്തത്. തന്ത്രി കണ്ഠരര് രാജീവരരുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ നറുക്കെടുപ്പ് കുടം മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി പൂജിച്ച് നല്‍കി. തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ പന്തപ്ളാവില്‍ സംഗീതാ വര്‍മ, നരേന്ദ്രവര്‍മ ദമ്പതികളുടെ മകനും തിരുവനന്തപുരം ആര്യാ സെന്‍ട്രല്‍ സ്കൂളില്‍ രണ്ടാംക്ളാസ് വിദ്യാര്‍ഥിയുമായ നവനീത് വര്‍മ നറുക്കെടുപ്പ് നടത്തി.
തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടത്തി. രണ്ടിടത്തും പേരുണ്ടായിരുന്നതിനാല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പേര് ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പന്തളം കൊട്ടാര കുടുംബാംഗം കുന്നംകുളം ചിറളയം ശ്രീകുമാര്‍ രാജ, പ്രിയാവര്‍മ ദമ്പതികളുടെ മകളും ഇടപ്പള്ളി കാമ്പിയന്‍ സ്കൂളില്‍ രണ്ടാംക്ളാസ് വിദ്യാര്‍ഥിനിയുമായ ലാവണ്യ രാജ നറുക്കെടുത്തു. ഇവിടെയും ആദ്യതവണ തന്നെ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മെംബര്‍ അജയ് തറയില്‍, ദേവസ്വം കമീഷണര്‍ സി.പി. രാമരാജ് പ്രേമപ്രസാദ്, ഹൈകോടതി നിയോഗിച്ച സ്പെഷല്‍ കമീഷണര്‍ എം. മനോജ്, ചീഫ് എന്‍ജിനീയര്‍ മുരളികൃഷ്ണ, ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എസ്. ജയകുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.