ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശനം തുടർന്നും അനുവദിക്കുന്ന കാര്യത്തിൽ സുപ്രീം കോടതി വിധിന്യായം അവ്യക്തതയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ടോ? സംസ്ഥാന സർ ക്കാർ അങ്ങനെ വ്യാഖ്യാനിക്കുന്നുവെങ്കിലും അത്തരമൊരു അവ്യക്തതക്ക് അടിസ്ഥാനമില് ല. യുവതീപ്രവേശനം അനുവദിച്ചതുവഴി സി.പി.എമ്മും ഭരണമുന്നണിയും നേരിട്ട രാഷ്ട്രീയമ ായ തിരിച്ചടികൾ മറികടന്ന് വിശ്വാസികൾക്കിടയിൽ നില ഭദ്രമാക്കാൻ കൃത്രിമമായി സൃഷ്ടിച്ച തൊടുന്യായമാണ് അവ്യക്തതയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.3:2 എന്ന ക്രമത്തിൽ ജഡ്ജിമാർക്കിടയിൽ സമവായമില്ലാത്ത വിധിയാണ് ശബരിമല പുനഃപരിശോധന ഹരജിയിലുണ്ടായതെങ്കിലും യുവതീപ്രവേശനത്തിന് സ്റ്റേ ഇല്ല.
വിവിധ പരിഗണനാ വിഷയങ്ങൾ വിശാല ബെഞ്ചിലേക്ക് വിട്ട ഭൂരിപക്ഷ വിധിന്യായത്തിൽ, വിയോജിച്ച രണ്ടുപേരും കഴിഞ്ഞ വർഷത്തെ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് വ്യക്തമായി നിർദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസടക്കം മറ്റു മൂന്നുപേരും യുവതീപ്രവേശനം നടപ്പാക്കുന്ന കാര്യത്തിൽ മറിച്ചൊരു അഭിപ്രായം പറഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ വിയോജന വിധിയിലേത് നടപ്പാക്കേണ്ട നിർദേശമാണ്. സുപ്രീംകോടതി തന്നെ മറ്റു ചില കേസുകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിെൻറ ചുവടുപിടിച്ചാണ് വിയോജന വിധി എഴുതിയ ജസ്റ്റിസ് റോഹിൻറൺ നരിമാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മുഖേന കേന്ദ്രസർക്കാറിന് മുന്നറിയിപ്പു നൽകുന്ന വിധത്തിൽ വെള്ളിയാഴ്ച സംസാരിച്ചത്. തങ്ങളുടെ വിധി നിലനിൽക്കുന്നു, അത് നടപ്പാക്കാനുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി തെറ്റിദ്ധരിപ്പിക്കുന്നതിൽനിന്ന് ഭിന്നമായി, റഫാൽ പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ വാതിൽ അടഞ്ഞിട്ടില്ലെന്ന് ഹരജിക്കാരായ പ്രശാന്ത് ഭൂഷൺ, അരുൺ ഷൂരി, യശ്വന്ത്സിൻഹ എന്നിവർ വാദിക്കുന്നതും ഇതേ പശ്ചാത്തലത്തിലാണ്. പുനഃപരിശോധന ഹരജി തള്ളുന്ന കാര്യത്തിൽ ഈ ബെഞ്ചിലെ മൂന്നുപേരും ഏകാഭിപ്രായക്കാരായിരുന്നു. എന്നാൽ, സർക്കാർ അനുമതിക്ക് വിധേയമായി സി.ബി.ഐക്ക് അന്വേഷിക്കാവുന്നതാണ് എന്നാണ് ജസ്റ്റിസ് കെ.എം. ജോസഫ് വിധിന്യായത്തിലെഴുതിയത്. മറ്റു രണ്ടുപേരും മറിച്ചൊരു അഭിപ്രായം പറഞ്ഞിട്ടുമില്ല. അതുകൊണ്ട് 3:1 ആണെങ്കിലും ജസ്റ്റിസ് ജോസഫിെൻറ വിധി നിലനിൽക്കുമെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, അന്വേഷണത്തിന് സർക്കാറിെൻറ അനുമതി തേടാൻ സി.ബി.ഐക്കോ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മോദിസർക്കാറിനോ താൽപര്യമില്ലെന്ന് പകൽപോലെ വ്യക്തം. അതുപോലെ തന്നെ ‘വീഴ്ച’ തിരുത്താൻ ബദ്ധപ്പെടുന്ന സംസ്ഥാന സർക്കാറിനോ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ യുവതീ പ്രവേശനവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് വ്യക്തം. അതാകട്ടെ, പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം സമ്മതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.