ശബരിമല: മകരവിളക്ക് ദിവസം കെ.എസ്.ആര്.ടി.സി 1000 ബസുകള്‍ വിവിധ ഡിപ്പോയില്‍നിന്ന് പമ്പ കേന്ദ്രീകരിച്ച് സര്‍വിസ് നടത്തും. നിലവില്‍ 200 ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. മകരവിളക്ക് ദിവസം 400 ബസുകള്‍ ചെയിന്സര്വിസ് നടത്തും. പമ്പ--നിലക്കല്‍ റൂട്ടില്‍ രണ്ട് ട്രിപ് ഓടിക്കും. ഈ സമയത്ത് ചക്കുപാലത്തും മറ്റും പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ റോഡിലേക്ക് ഇറക്കിവിടരുതെന്ന് കെ.എസ്.ആര്.ടി.സി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റൗണ്ട് ട്രിപ് പൂര്‍ത്തിയായാല്‍ ഏകദേശം തീര്‍ഥാടകരെ നിലക്കലില്‍ എത്തിക്കാനാകും. 200 ബസുകള്‍ പമ്പ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ക്രമീകരിച്ചിട്ടുണ്ട്.
മകരവിളക്ക് ദിവസം പമ്പയില്‍ സ്പെഷല്‍ ഓഫിസര്‍മാരെയും നിയോഗിക്കും. കെ.എസ്.ആര്.ടി.സി കൂടുതല്‍ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ഡ്യൂട്ടിക്ക് നിയോഗിക്കും. തടസ്സങ്ങൾ നീക്കുന്നതിനും തല്‍സമയം ബന്ധപ്പെട്ടവരെ വിവരമറിക്കാനും അഞ്ച് ബൈക്കുകളില്‍ ബസുകളെ പിന്തുടരും. പമ്പ, നിലക്കല്‍, പ്ലാപ്പള്ളി, പെരിനാട് എന്നിവിടങ്ങളില്‍ മൊബൈല്‍ വര്‍ക്ക്ഷോപ് പ്രവര്‍ത്തിക്കും. അട്ടത്തോട്, ചാലക്കയം, നാരായണത്തോട് എന്നിവിടങ്ങളില്‍ മെക്കാനിക്കുമാരെയും സജ്ജമാക്കിയിട്ടുണ്ട്. രണ്ട് സ്ക്വാഡ് യൂനിറ്റും പ്രവര്‍ത്തിക്കും. ചെയിന്സര്വിസ് പൂര്‍ത്തിയായാല്‍ തിരുവനന്തപുരം, കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം, ഓച്ചിറ, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര ബസ് സര്‍വിസ് നടത്തുമെന്ന് പമ്പ സ്പെഷല്‍ ഓഫിസര്‍ ഡി. രാജേന്ദ്രന് പറഞ്ഞു.
യാത്ര ചെയ്തത് 28,18,870 പേര്, 3.25 ലക്ഷം യാത്രക്കാരുടെ വർധന
മണ്ഡല-മകരവിളക്ക് മഹോത്സവം ആരംഭിച്ചശേഷം ജനുവരി ആറുവരെ പമ്പ ഡിപ്പോയില്‍നിന്ന് സര്‍വിസ് നടത്തിയ കെ.എസ്.ആര്.ടി.സി ബസുകളില്‍ യാത്ര ചെയ്തത് 28,18,870 യാത്രക്കാര്‍. കഴിഞ്ഞവര്‍ഷം 24,93,811 യാത്രക്കാരാണ് പമ്പയില്‍നിന്ന് 28,18,870 കെ.എസ്.ആര്.ടി.സി ബസുകളില്‍ യാത്ര ചെയ്തത്. 3,25,059 യാത്രക്കാരുടെ വര്‍ധന ഈ കാലയളവില്‍ ഉണ്ടായി. കഴിഞ്ഞവര്‍ഷം 8,78,28,156 രൂപയായിരുന്നു വരുമാനം. ഈവര്‍ഷം ഇതുവരെ 9,37,37,927 രൂപയാണ് വരുമാനം.
നടവരവ് 200 കോടി കവിഞ്ഞു
ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് നടതുറന്ന ശേഷമുള്ള ശബരിമല നടവരവ് 203.03 കോടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 27.98 കോടി കൂടുതലാണിത്. മണ്ഡലകാലത്ത് 173.39 കോടിയും മകരവിളക്കിന് നട തുറന്നശേഷം 29.64 കോടിയും ലഭിച്ചു. കഴിഞ്ഞവര്‍ഷം മകരവിളക്ക് കാലത്ത് ആദ്യ ഏഴു ദിവസം 22.66 കോടി നടവരവ് ലഭിച്ചപ്പോള്‍ ഇക്കുറി 29.64 കോടി കിട്ടി. ഏഴുകോടിയോളം വര്‍ധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.