തിരുവനന്തപുരം: ശബരിമലക്കുള്ള കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവിസിനും നിലയ്ക്കൽ-പമ്പ ചെയിൻ സർവിസിനും 30 ശതമാനം നിരക്ക് വർധന. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിലുള്ള ഉത്സവഫെയറും ഗാട്ട് ഫെയറുമാണ് ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയതെന്ന് സി.എം.ഡി ടോമിൻ െജ.തച്ചങ്കരി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മണ്ഡലകാലത്ത് 300 പ്രത്യേക സർവിസ് നടത്തും. 50 എണ്ണം പമ്പ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിലേക്കും 250 എണ്ണം ഡിപ്പോകളിൽനിന്ന് പമ്പയിലേക്കുമാണ്. തീർഥാടകരുടെ ആവശ്യത്തിനല്ലാതെ ഇവയ്ക്ക് സ്റ്റോപ്പില്ല.
നിലയ്ക്കൽ-പമ്പ റൂട്ടിൽ 200 നോൺ എ.സി ബസും 50 എ.സി ബസും ഒാടും. നോൺ എ.സിക്ക് 40 ഉം എ.സിക്ക് 75 രൂപയുമാണ് നിരക്ക്. 16 മുതലാണ് പ്രാബല്യം.
ആറ് ഡിപ്പോകളിൽ സാധാരണ ദിവസങ്ങളിൽ നടത്തുന്ന പമ്പ സർവിസിന് 30 ശതമാനം വർധന ബാധകമല്ല.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽനിന്ന് പമ്പയിലേക്ക് പോയ ബസിൽ അധികനിരക്ക് ഇൗടാക്കിയത് നിയമവിരുദ്ധമാണ്. ഉത്തരവാദിയായ ഡി.ടി.ഒയെ സ്ഥലം മാറ്റി - തച്ചങ്കരി പറഞ്ഞു.
അമിത നിരക്ക്; പ്രതിഷേധം
പത്തനംതിട്ട: പമ്പ റൂട്ടിൽ ഒാടുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് നിരക്ക് കൂട്ടി. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പത്തനംതിട്ട ഡി.ടി.ഒ മനേഷ്കുമാറിനെ സ്ഥലം മാറ്റി. പമ്പക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടി. നേരേത്ത 77 രൂപയായിരുന്നത് നൂറാക്കി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ചാർജ് വർധന നടപ്പാക്കാൻ മൂന്ന് ദിവസം മുമ്പാണ് ഉത്തരവ് എത്തിയത്.
ബുധനാഴ്ച രാവിലെ പത്തനംതിട്ട-പമ്പ റൂട്ടിൽ ആദ്യം പുറെപ്പട്ട ബസിലെ യാത്രക്കാരിൽനിന്നാണ് ചാർജ് കൂട്ടി വാങ്ങിയത്. ഇതറിഞ്ഞ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി ഡി.ടി.ഒ ഒാഫിസിൽ എത്തി. തുടർന്നാണ് ഡി.ടി.ഒയെ സ്ഥലം മാറ്റിയത്. ഉന്നതരുടെ മുഖം രക്ഷിക്കാൻവേണ്ടി ഡി.ടി.ഒയെ ബലിയാടാക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
മാസപൂജ സമയത്ത് അഞ്ചു ദിവസത്തേക്ക് ബസുകൾ ഒാടിക്കുന്നത് ലാഭകരമല്ലെന്നായിരുന്നു എം.ഡിയുടെ നിലപാട്. നിരക്കുവർധന ചോദ്യംെചയ്ത് ഹൈകോടതിയിൽ ഹരജി നൽകിയെങ്കിലും കെ.എസ്.ആർ.ടി.സിയുടെ തീരുമാനം കോടതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.